അങ്കാറ: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15000 കടന്നു. സിറിയയിൽ 2,992 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. തുർക്കിയിൽ മരണസംഖ്യ 9000 കടന്നു. ഭൂകമ്പമുണ്ടായി മൂന്ന് ദിവസം പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇന്ത്യയുൾപ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങൾ തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
അതേസമയം തുർക്കിയിൽ കുടുങ്ങിക്കിടക്കുന്ന പത്ത് ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ,ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബംഗളൂരു സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കുടുംബവുമായും ജോലി ചെയ്യുന്ന ബംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തുർക്കിയിലേയ്ക്കുള്ള ഇന്ത്യയുടെ സഹായം ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവർത്തനത്തിന്‍റെ ഭാഗമായി രണ്ട് എൻഡിആർഎഫ് സംഘം തുർക്കിയിലെത്തി. ഏഴ് വാഹനങ്ങൾ, അഞ്ച് സ്ത്രീകൾ അടക്കം 101 രക്ഷാപ്രവർത്തകരും നാല് പൊലീസ് നായകളും തുർക്കിയിലെത്തിയിട്ടുണ്ട്. തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |