പത്തനാപുരം: നാലുമാസമായി ശമ്പളമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സാക്ഷരത പ്രേരക് ജീവനൊടുക്കി. രാഷ്ട്രപതിയിൽ നിന്ന് മികച്ച സാക്ഷരത പ്രവർത്തകനുള്ള പുരസ്കാരം നേടിയ ബ്ലോക്ക് നോഡൽ സാക്ഷരത പ്രേരക് പത്തനാപുരം കരിശനംകോട് ബിന്ദുമന്ദിരത്തിൽ ഇ.എസ്.ബിജുമോനാണ് (49) വീട്ടിൽ തൂങ്ങിമരിച്ചത്. ശമ്പളം ഉൾപ്പെടെ ആവശ്യപ്പെട്ട് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ) സെക്രട്ടേറിയറ്റിന് മുന്നിൽ 82 ദിവസമായി സമരം നടത്തുന്നതിനിടെയാണ് ബിജുമോന്റെ ആത്മഹത്യ.
കിടപ്പുമുറിയുടെ ഉത്തരത്തിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സഹോദരി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ബിജുമോന് സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നു. ശമ്പളം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുകയല്ലാതെ നിവൃത്തിയില്ലെന്ന് കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുകളോട് പറഞ്ഞിരുന്നു.
പ്രാദേശിക മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ബിജുമോൻ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പരേതനായ ശിവരാമനാചാരി പിതാവും വിജയമ്മ മാതാവുമാണ്. അവിവാഹിതനാണ്. ബിന്ദു, സിന്ധു എന്നിവർ സഹോദരിമാരാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
നാടാകെ അലഞ്ഞിട്ടും വേതനമില്ല
സംസ്ഥാനത്ത് 1726 സാക്ഷരത പ്രേരകുമാരാണുള്ളത്. നാടാകെ അലഞ്ഞാണ് ഇവർ തുല്യതാ കോഴ്സുകൾക്ക് പഠിതാക്കളെ കണ്ടെത്തുന്നത്. കേന്ദ്രത്തിന്റെ ഗ്രാന്റും ഉപയോഗിച്ചാണ് ശമ്പളം നൽകിയിരുന്നത്. 2009ൽ ഇത് നിറുത്തിയതോടെയാണ് ദുരിതം രൂക്ഷമായത്.
2017 ജനുവരിയിൽ ബ്ലോക്ക് നോഡൽ പ്രേരകുമാർക്ക് 15000 രൂപയും പഞ്ചായത്ത് പ്രേരകുമാർക്ക് 12000 രൂപയും വേതനം നിശ്ചയിച്ചു. വേതനം പഠിതാക്കളുടെ എണ്ണത്തിന് ആനുപാതികമാക്കിയതോടെ പലരുടെയും വരുമാനം മൂവായിരം രൂപയായി ഇടിഞ്ഞു. വേതനത്തിന്റെ 40% സാക്ഷരതാ മിഷൻ നൽകണമെന്ന തീരുമാനവും വന്നു. ഈ തുക കണ്ടെത്താൻ സാക്ഷരതാ മിഷന് കഴിഞ്ഞില്ല. സർക്കാർ വിഹിതമായ 60 % തുകയും അനുവദിക്കാതായതോടെ ശമ്പളം മുടങ്ങി. ഒക്ടോബറിലെ സർക്കാർ വിഹിതം അടുത്തിടെ നൽകിയെങ്കിലും സാക്ഷരതാ മിഷന്റെ വിഹിതം നൽകിയിട്ടില്ല.
ആദരാഞ്ജലിയർപ്പിച്ച് സമരക്കാർ
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ ബിജുമോന് സമരക്കാർ ആദരാഞ്ജലിയർപ്പിച്ചു. വായ് മൂടിക്കെട്ടിയാണ് ഇന്നലെ സമരം ചെയ്തത്. തദ്ദേശ വകുപ്പിലേക്കുള്ള പ്രേരക് പുനർവിന്യാസ ഉത്തരവ് ഉടൻ നടപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 'ശമ്പളമില്ല, കഷ്ടപ്പാടിന്റെ പാഠങ്ങൾ പഠിച്ച് സാക്ഷരതാ പ്രേരക്മാർ' എന്ന തലക്കെട്ടിൽ നേരത്തെ കേരളകൗമുദി വാർത്ത നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |