SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.09 AM IST

ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഇന്ന് നിവേദനം നൽകും മകളെ പ്രസവിച്ച സഹദ് അച്ഛനാകണമെന്ന് സിയ

sahad

കോഴിക്കോട്: ട്രാൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത് ലോകം ചർച്ച ചെയ്യുമ്പോൾ,​ രേഖകളിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും ആരെന്നതാണ് അടുത്ത കടമ്പ. കുഞ്ഞിനെ പ്രസവിച്ച സഹദിനെ അച്ഛനായും തന്നെ അമ്മയായും രേഖകളിൽ ചേർക്കാൻ സിയ ഇന്ന് ആരോഗ്യമന്ത്രിക്കും മെഡിക്കൽകോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനും അപേക്ഷ നൽകും.

കേന്ദ്രസർക്കാരിന്റെ ട്രാൻസ് ജെൻഡർ ഐ.ഡി കാർഡുള്ളവരാണ് തങ്ങൾ. ഇവിടെ പുരുഷൻ സഹദും സ്ത്രീ താനുമാണ്. കുഞ്ഞിനെ പ്രസവിച്ചത് സഹദാണെങ്കിലും അവനാവണം അച്ഛൻ. അതാണ് തങ്ങളുടെ ആഗ്രഹം. ജീവിക്കാൻ നടത്തിയ പോരാട്ടം പോലെ ഇനി അതിനായും എല്ലാ വാതിലുകളിലും മുട്ടും. വേണമെങ്കിൽ നിയമപോരാട്ടവും...' സിയ കേരളകൗമുദിയോട് പറഞ്ഞു.
കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് തങ്ങൾ. മധുരം നൽകാൻ പോയപ്പോൾ മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ടിനോട് ആദ്യം അഭ്യർത്ഥിച്ചത് പ്രസവിച്ച സഹദിനെ രേഖകളിൽ അച്ഛനായി ചേർക്കണമെന്നാണ്. ഇതുവരെ തങ്ങൾക്കൊപ്പം നിന്ന ആശുപത്രി അധികൃതരും ആരോഗ്യമന്ത്രിയുമെല്ലാം ഇക്കാര്യത്തിലും കൂടെയുണ്ടാകുമെന്നാണ് വിശ്വാസമെന്നും സിയ പറഞ്ഞു.

സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയയ്ക്കും ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പെൺകുഞ്ഞ് പിറന്നത്. ട്രാൻസ് ജെൻഡർ പട്ടികയിലാണെങ്കിലും ജീവശാസ്ത്രപരമായ മാറ്റം ഇരുവരും പൂർണമായി നടത്തിയിരുന്നില്ല. മൂന്നുവർഷം മുമ്പാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. സഹദ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാവാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാറിടം നീക്കി. ഗർഭപാത്രം നീക്കിരുന്നില്ല. സ്ത്രീയാവാൻ സിയ ഹോർമോൺ ചികിത്സ തുടങ്ങിയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. അതിനിടയിലാണ് രണ്ടുപേർക്കും സ്വന്തം ചോരയിൽ കുഞ്ഞുവേണമെന്ന ആഗ്രഹമുണ്ടായത്. മെഡിക്കൽ കോളജിൽ മാതൃശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട് സി. ശ്രീകുമാറിനെ സന്ദർശിച്ചപ്പോൾ പ്രശ്‌നമില്ലെന്ന് റിപ്പോർട്ട് കിട്ടി. അങ്ങിനെ ഗർഭധാരണം നടന്നു.
ഒടുവിൽ ബുധനാഴ്ച രാവിലെ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞ് പിറക്കുകയായിരുന്നു.


നിവേദനം കിട്ടട്ടെ, പരിശോധിക്കാം: സൂപ്രണ്ട്

സഹദും കുഞ്ഞും സുഖമായിരിക്കുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഡിസ്ചാർജ് ചെയ്യും. വിഷയം സിയ നേരത്തെ അറിയിച്ചിട്ടുണ്ട്. പരിഗണിക്കാമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. അവരത് നിവേദനമായി നൽകട്ടെ. ആരോഗ്യവകുപ്പുമായും നിയമ വിദഗ്ദ്ധരുമായും ആലോചിച്ച് വേണ്ടത് ചെയ്യാം. നിലവിൽ പ്രസവിച്ച വ്യക്തി അമ്മയാണ്. പ്രത്യേക സാഹചര്യത്തിൽ അതംങ്ങിനെ മാറ്റാമെന്ന് പരിശോധിക്കണം. സമാന സംഭവം രാജ്യത്ത് മുമ്പ് ഉണ്ടായിട്ടില്ല.

സി. ശ്രീകുമാർ

മാതൃ ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAHAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.