മുംബയ്: സമ്പദ്‌രംഗത്ത് ആഗോള-ആഭ്യന്തര വെല്ലുവിളികൾ നിറയുകയും ഓഹരിവിപണി വലിയ തളർച്ചയിലാവുകയും ചെയ്‌തിട്ടും കഴിഞ്ഞമാസം എസ്.ഐ.പികളിലൂടെ ഇന്ത്യൻ ഓഹരികളിലേക്കെത്തിയത് എക്കാലത്തെയും ഉയർന്ന നിക്ഷേപം. തവണകളായി മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി) വഴി 13,856 കോടി രൂപയാണ് ജനുവരിയിലൊഴുകിയത്.
സ്മാൾകാപ്പ് ഫണ്ട്‌സിൽ മാത്രം 2,250 കോടി രൂപ കഴിഞ്ഞമാസമെത്തിയെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽപണ്ട്‌സ് ഇന്ത്യ (ആംഫി) വ്യക്തമാക്കി. ദീർഘകാല നിക്ഷേപ താത്പര്യമുള്ള ചെറുകിട (റീട്ടെയിൽ) നിക്ഷേപകരാണ് വൻതോതിൽ സ്മാൾകാപ്പ് ഫണ്ടുകളെ ആശ്രയിക്കുന്നത്. 23 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജനുവരിയിൽ തുറന്നത്. ഇന്ത്യൻ ഓഹരികളിൽ നിന്നുള്ള വിദേശനിക്ഷേപത്തിന് ഇടിവ് തിരിച്ചടിയാകാതിരിക്കാൻ എസ്.ഐ.പി നിക്ഷേപവർദ്ധന കരുത്താകുന്നുണ്ടെന്നും ആംഫി ചൂണ്ടിക്കാട്ടി.
നിക്ഷേപം മുന്നോട്ട്
കഴിഞ്ഞ ഒക്‌ടോബറിലാണ് പ്രതിമാസ എസ്.ഐ.പി നിക്ഷേപം ആദ്യമായി 13,000 കോടി രൂപ കടന്നത്. തുടർന്ന് ഇതുവരെ നിക്ഷേപം 13,000 കോടി രൂപയ്ക്ക് താഴെ പോയിട്ടില്ല. കഴിഞ്ഞവർഷം ജനുവരി മുതൽ ഇതുവരെ എസ്.ഐ.പി വഴി എത്തിയ നിക്ഷേപം 79,450 കോടി രൂപയാണ്.
തവണകളായി നിക്ഷേപം
മാസം, പ്രതിമാസം, ആറുമാസം എന്നിങ്ങനെ തവണകളായി നിക്ഷേപിക്കാവുന്ന സൗകര്യമാണ് സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി). മ്യൂച്വൽഫണ്ടുകൾ മുഖേന ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാം. ശ്രദ്ധയോടെ നിക്ഷേപിച്ചാൽ എഫ്.ഡിയേക്കാളും മികച്ച റിട്ടേണും (ആദായം) നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |