തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസ് ബന്ധത്തിൽ ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള നടപടി സംസ്ഥാന സർക്കാർ പിൻവലിച്ചു. ലക്ഷ്മണയുടെ സസ്പെൻഷൻ റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രധാന പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെയാണ് ഐജി ഗുഗുലത്ത് ലക്ഷ്മണ സസ്പെൻഷൻ നേരിട്ടത്.
കേസിൽ ഐജി അധികാര ദുർവിനിയോഗം നടത്തി എന്ന പേരിലുള്ള ആരോപണം ഉയർന്നുവന്നിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിൽ ഇതിനെ സാധൂകരിക്കുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ഐജി ലക്ഷ്മണയെ സർക്കാർ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഷൻ കഴിഞ്ഞ നവംബറിൽ വീണ്ടും മൂന്ന് മാസത്തേയ്ക്ക് നീട്ടിയിരുന്നു.
പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിയെ മോൻസണ് പരിചയപ്പെടുത്തിയത് അടക്കം ഐജി ലക്ഷ്മണ ആണെന്ന് കണ്ടെത്തിയിരുന്നു. മോൻസണ് വേണ്ടി ഐജി ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. ഒരു വർഷവും രണ്ട് മാസവുമായി ഐജി സസ്പെൻഷനിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |