പത്തനംതിട്ട: സർക്കാർ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും സർക്കാരിന്റെ പൊതുതാത്പര്യത്തിന് വിഘാതമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ. കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധിയെടുത്തത് ഉല്ലാസയാത്ര പോയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക റിപ്പോർട്ടിൽ നടപടി സ്വീകരിക്കാനാകില്ല. അവധിയെടുത്തതിനുള്ള കാരണം കൃത്യമായി പരിശോധിക്കും. വിശദമായ റിപ്പോർട്ട് നൽകാൻ അഞ്ച് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക. വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. കൃത്യവിലോപം ഉണ്ടായെന്ന് കണ്ടെത്തിയാൽ കൃത്യമായ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
ഓഫീസ് സ്റ്റാഫ് കൗൺസിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. യാത്രാ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നു.സംഭവത്തിൽ കളക്ടർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യാത്രയ്ക്ക് സ്‌പോൺസർ ഉണ്ടോയെന്നത് കളക്ടർ അന്വേഷിക്കും. എ ഡി എം ഹാജർ രേഖകൾ പരിശോധിച്ചു.
ആകെ 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിൽ 39 പേരാണ് അവധിയെടുത്തത്. ഇതിൽ 17 പേർ മാത്രമാണ് അവധിയ്ക്ക് അപേക്ഷിച്ചത്. അവധിയെടുത്ത് ഇവർ മൂന്നാറിലേയ്ക്ക് യാത്ര പോവുകയായിരുന്നു. ബാക്കി 22 പേർ അനധികൃതമായി അവധിയിൽ പ്രവേശിക്കുകയായിരുന്നെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ അവധിയിൽ പരാതി ഉയർന്നതിന് പിന്നാലെ കെ യു ജനീഷ് കുമാർ എം എൽ എ താലൂക്ക് ഓഫീസിൽ നേരിട്ടെത്തി ഹാജർനില പരിശോധിക്കുകയും വിവരം റവന്യൂ മന്ത്രിയെ അറിയിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |