തൃശൂർ: സംസ്ഥാന ക്ഷീര സംഗമം പടവ് 2023ന്റെ ഭാഗമായി വെറ്ററിനറി സർവകലാശാല കാമ്പസിൽ കേരള ഡയറി എക്സ്പോയ്ക്ക് തുടക്കം. ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. റവന്യു മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ. കൗശിഗൻ ആമുഖപ്രഭാഷണം നടത്തി. പി. ബാലചന്ദ്രൻ എം.എൽ.എ, എക്‌സ്‌പോ കമ്മിറ്റി ചെയർമാൻ എം.എസ് പ്രദീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ എക്‌സ്‌പോയിലെ സ്റ്റാളുകൾ സന്ദർശിച്ചു.
ക്ഷീരവികസന വകുപ്പ്, മിൽമ, കേരള ഫീഡ്‌സ്, കെ.എൽ.ഡി ബോർഡ്, വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആറു ദിവസം നീളുന്ന ക്ഷീര സംഗമവും അതോടനുബന്ധിച്ചുള്ള കേരള ഡയറി എക്‌സ്‌പോയും സംഘടിപ്പിക്കുന്നത്.
പ്രധാനവേദിയായ മണ്ണുത്തി വെറ്ററിനറി കാമ്പസ്സിൽ എല്ലാ വൈകുന്നേരവും കലാപരിപാടികൾ അരങ്ങേറും.
കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, നിയമസഹായ കേന്ദ്രങ്ങൾ തുങ്ങിയവയുടെ സ്റ്റാളുകൾ മേളയിലുണ്ട്. വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ, വിഭവങ്ങൾ എന്നിവ അറിയുന്നതിനും എക്‌സ്‌പോയിൽ അവസരമുണ്ട്. 20ൽപരം ഭക്ഷ്യസ്റ്റാളുകളും ഉണ്ട്.
ക്ഷീരവികസന, മൃഗസംരക്ഷണ മേഖലകളിൽ വിദേശ സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും ഏറ്റവും ആധുനിക രീതിയിൽ യന്ത്രവത്കരണം സാധ്യമാക്കുകയും ചെയ്ത കാമ്പസിനെ കർഷകർക്കും സംരംഭകർക്കും പരിചയപ്പെടുത്തുന്നതിനായാണ് ഇവിടെ തന്നെ സംസ്ഥാന ക്ഷീര സംഗമം സംഘടിപ്പിച്ചത്.
- ജെ. ചിഞ്ചുറാണി, ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പ് മന്ത്രി
ഇന്ന്
രാവിലെ 10ന്: ജനകീയ ക്ഷീര അദാലത്ത്.
ഉച്ചയ്ക്ക് 2ന്: വെറ്ററിനറി സർവകലാശാല വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് സെമിനാറും
വൈകിട്ട് 5.30ന്: കലാസന്ധ്യ. ഉദ്ഘാടനം ജയരാജ് വാരിയർ
രാത്രി 7.30ന്: കൈതോല നാടൻപാട്ടുകൂട്ടത്തിന്റെ കലാപരിപാടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |