തൃശൂർ: 'ഇനി ഞങ്ങക്ക് പശൂനെ കുത്തിവയ്ക്കാനുള്ള സൗകര്യം വേണം, സഹായിക്കണം... " ഇതായിരുന്നു മണിയങ്കിണർ ആദിവാസി കോളനിയിലെത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയോട് ഊരുമൂപ്പൻ കുട്ടൻമൂപ്പന്റെ ആവശ്യം. രാത്രിയിലായാലും വെറ്ററിനറി ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന മന്ത്രിയുടെ മറുപടിക്ക് ലഭിച്ചത് നിറഞ്ഞ കൈയടി. 'പടവ്" സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി മന്ത്രിയും ഉദ്യോഗസ്ഥരുമെത്തിയപ്പോൾ ഊരിന് അതൊരുത്സവമായി.
ട്രൈബൽ ഡിപ്പാർട്ട്‌മെന്റും മിൽമയും നൽകിയ പശുക്കളെ വളർത്തി സ്വയംപര്യാപ്തത നേടിയവരാണ് മണിയങ്കിണർ ഊരിലെ 42 കുടുംബങ്ങളും. 5 വർഷമായി പശുപരിപാലനം ജീവിതത്തിന്റെ ഭാഗം. 10 മുതൽ 15 ലിറ്റർ വരെ പാൽ കൊടുക്കുന്നവർക്ക് ലിറ്ററിന് 45 രൂപ നിരക്കിൽ പ്രതിദിനവരുമാനം 500 രൂപ വരെ. മഴക്കാലത്ത് പണിയെടുക്കാനോ വനവിഭവം ശേഖരിക്കാനോ കഴിയാതെ പട്ടിണിയിലായിരുന്നവർക്ക് പശു അക്ഷയപാത്രമായി.
ക്ഷീരസംഘത്തിന്റെ വണ്ടിയിലാണ് എട്ടുകിലോമീറ്റർ അകലെ, തൃശൂർ - പാലക്കാട് ദേശീയപാതയിലുളള സംഘത്തിന്റെ ഒാഫീസിലേക്ക് പാലെത്തിക്കുന്നത്. കോളനിയുടെയും ക്ഷീരസംഘത്തിന്റെയും വളർച്ചയ്ക്ക് കാരണമായത് ഈ പദ്ധതിയാണെന്ന് വാണിയമ്പാറ ക്ഷീരസംഘം പ്രസിഡന്റ് മാത്യു നൈനാൻ പറഞ്ഞു.
വാണിയമ്പാറ മോഡൽ ഡെയറി പ്രോജക്ട്
മാതൃകാപദ്ധതിക്ക് ആദ്യഘട്ടത്തിൽ അനുവദിച്ചത് 1.25 കോടി. രണ്ടാം ഘട്ടത്തിൽ 20 കർഷകർക്ക് പശുക്കളെ കൊടുത്തു. ഇൻഷ്വർ ചെയ്തതിനൊപ്പം ഒരു പശുവിന് രണ്ട് ചാക്ക് വീതം തീറ്റയും നൽകി. 30,000 രൂപ ചെലവിൽ തൊഴുത്ത് നിർമ്മിച്ചു. വർദ്ധന പ്രതിദിനം 400 ലിറ്റർ പാൽ.
ഒരു പശുവിന് ആദ്യഘട്ടത്തിൽ: 40,000 രൂപ
രണ്ടാം ഘട്ടത്തിൽ: 45,000
കാലിത്തൊഴുത്തിന്: 30,000
പരിപാലനക്കൂലി ഒരു പശുവിന്: 100 രൂപ വീതം
ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് ക്ഷീരവൃത്തിയിലൂടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ സഹായം നൽകും. പശുവിനുളള പുല്ല് കൃഷി ചെയ്ത് ഊരിനെ സ്വയംപര്യാപ്തമാക്കാനുളള ശ്രമങ്ങളുമുണ്ടാകും.
- മന്ത്രി ജെ. ചിഞ്ചുറാണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |