തിരുവനന്തപുരം: വഴുതക്കാട് എം.പി അപ്പൻ റോഡിലെ കെ.എസ് ഹോം അക്വേറിയത്തിലും ഗോഡൗണിലുമായുണ്ടായ തീപിടിത്തത്തിൽ 50 ലക്ഷത്തിന്റെയും തീപടർന്ന അയൽവീട്ടിൽ 50 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായെന്ന് പ്രാഥമിക നിഗമനം. തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നാണ് ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റിന്റെ കണ്ടെത്തൽ. അക്വേറിയത്തിൽ അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതിരുന്നത് അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഫോറൻസിക്,ഫയർ ഫോഴ്സ്,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും മ്യൂസിയം പൊലീസും സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. ഗോഡൗൺ പ്രവർത്തിക്കാനാവശ്യമായ സൗകര്യം കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് വിലയിരുത്തൽ. വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപ്പൊരിയിൽ നിന്ന് തീപടർന്നതാകാമെന്നാണ് ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റിന്റെയും നിഗമനം. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ വെൽഡിംഗ് ജോലികൾ നടക്കുന്നതായി പരിസരവാസികൾ പറയുന്നു.
അതേസമയം, കെട്ടിടത്തിന് നഗരസഭയുടെയും ഫിഷറീസ് വകുപ്പിന്റെയും ലൈസൻസുണ്ട്. കെട്ടിട നമ്പർ വാണിജ്യ ആവശ്യങ്ങൾക്കുള്ളതാണോയെന്ന കാര്യം നഗരസഭ തിങ്കളാഴ്ച പരിശോധിക്കും. നിയമാനുസൃതമായാണോ കെട്ടിടം പ്രവർത്തിച്ചതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപ വാസിയായ സന്തോഷിനുണ്ടായത് വലിയ നഷ്ടമാണെന്ന് വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ പറഞ്ഞു. വിവിധ വകുപ്പുകൾ നടത്തിയ പരിശോധന റിപ്പോർട്ടുകൾ സംയോജിപ്പിച്ച് ജില്ലാ കളക്ടർ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |