തൃശൂർ: ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സർവീസുകൾ നിറുത്തിവയ്ക്കും.
കഴിഞ്ഞ ബസ് ചാർജ് വർദ്ധന അനുവദിച്ചപ്പോൾ രണ്ടു മാസത്തിനുള്ളിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് വർഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണം. ഡീസൽ വിലയിൽ രണ്ടു രൂപ സെസ് ചുമത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. റോഡ് നികുതി അടയ്ക്കാതെ ജി ഫോറം നൽകി ബസ് സർവീസ് നിറുത്തി വയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. ഈ മാസം 28ന് കളക്ടറേറ്റുകൾക്ക് മുന്നിൽ ധർണയും പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്നും ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, സെക്രട്ടറി എം.എസ്. പ്രേംകുമാർ, ട്രഷറർ ഹംസ എരിക്കുന്നൻ, വൈസ് പ്രസിഡന്റ് ശരണ്യ മനോജ്, ജോയിന്റ് സെക്രട്ടറിമാരായ കെ. സത്യൻ, ആർ.വി.കെ. സ്‌തോഷ്, സത്യൻ പൂച്ചക്കാട്, കെ.ബി. സുനിൽ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |