തിരുവനന്തപുരം: ''കടുകയറി നായ്ക്കൾ താവളമാക്കിയ ഈ സ്കൂളിൽ എന്തു ധൈര്യത്തിൽ കുട്ടികളെ വിടും''. അഞ്ചു കൊല്ലം മുമ്പ് വലിയശാല ഗവ. എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസായെത്തിയ പ്രീതയ്ക്ക് മുന്നിൽ നാട്ടുകാർ മുഖംതിരിച്ചു.
അന്ന് വെറും ഏഴു കുട്ടികൾ. തളരാതെ പോരാടി സ്കൂളിനെ മികച്ചൊരു വിദ്യാലയമാക്കി ഈ മാതൃകാ ആദ്ധ്യാപിക. ഇന്നിവിടെ 73 കുട്ടികൾ. മാണിക്യക്കല്ല് സിനിമയിൽ പ്രിഥ്വിരാജിന്റെ അദ്ധ്യാപക വേഷത്തിന്റെ നേർസാക്ഷ്യം.
26 വർഷം പല സ്കൂളുകളിൽ പഠിപ്പിച്ച ശേഷമാണ് പ്രീത ഇവിടെയെത്തുന്നത്. ചുറ്റും കാട്, പെറ്റുപെരുകി എലികൾ, ചുമരിൽ പറ്റിപ്പിടിച്ച് അട്ടകൾ,തെരുവ്നായ്ക്കൂട്ടം... പൊളിയാത്ത ഒരു കസേര പോലുമില്ല. അടുക്കളയില്ല. വൃത്തിയുള്ള ടോയ്‌ലെറ്റില്ല. എന്തെങ്കിലും നിവൃത്തിയുള്ളവർ മക്കളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റി. അതിനുശേഷിയില്ലാത്തവരുടെ ഏഴ് കുട്ടികൾ മാത്രം ബാക്കി.
വെറുതെ ശമ്പളം വാങ്ങാൻ തയ്യാറല്ലായിരുന്ന പ്രീത സ്കൂളിന്റെ അവസ്ഥ മാറ്റാൻ തുനിഞ്ഞിറങ്ങി. വാർഡ് കൗൺസിലർ, മേയർ, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരുടെ വാതിലുകൾ നിരന്തരം മുട്ടി. രക്ഷിതാക്കളിൽ ചിലർ പെയിന്റ്, ടോയ്‌ലെറ്റ് കെട്ടാനുള്ള കല്ല് എന്നിവ നൽകി.
അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തിയ ശേഷം അടുത്തുള്ള കരിമഠം കോളനിയിലെത്തി കുട്ടികളെ ക്ഷണിച്ചു. ഒരു വർഷം കൊണ്ട് 20 പുതിയ കുട്ടികൾ വന്നു. ഇപ്പോൾ നാലാം ക്ലാസ് വരെ 48 കുട്ടികളും പ്രീപ്രൈമറിയിൽ 25 കുട്ടികളുമുണ്ട്.
ടീച്ചറുടെ ഉത്സാഹവും പ്രയത്നവും അറിഞ്ഞ് പ്രമുഖ സോഫ്ട്‌വെയർ കമ്പനിയായ യു.എസ്.ടി ഗ്ലോബൽ സാമ്പത്തിക സഹായവുമായെത്തി. ഇന്ന് സ്കൂളിന് ലാബും അടുക്കളയും പച്ചക്കറിത്തോട്ടവുമുണ്ട്. റൈസ് അപ്പ് ഫോറം എന്ന സംഘടനയും കുട്ടികളെ സ്പോൺസർ ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷൻ അനുവദിച്ച 10 ലക്ഷം ഫണ്ടുപയോഗിച്ച് സ്മാർട്ട് ക്ളാസ് റൂമുകളും ഒരുക്കുകയാണ്.
കരുത്തായി സൈനിക
വാക്കുകൾ...
'എല്ലാമുള്ളിടത്ത് പോകുന്നതിനെക്കാൾ ഒന്നുമില്ലാത്തിടത്ത് നേട്ടങ്ങളുണ്ടാക്കുന്നതാണ് നല്ലൊരു അദ്ധ്യാപികയുടെ കടമയെന്ന് കരുതൂ'. ആദ്യമൊക്കെ തളർന്നു പോയ പ്രീതയ്ക്ക് ഭർത്താവ് മുൻ നായിക് സുബേദാർ സി.മധുസൂദനൻ ധൈര്യം പകർന്നു. സ്കൂളിൽ കൈസഹായത്തിന് ഒപ്പം കൂടുകയും ചെയ്തു. നഗരത്തിൽ കൊഞ്ചിറവിളയിൽ താമസിക്കുന്ന പ്രീതയ്ക്ക് രണ്ടു മക്കൾ. മകൻ വിശ്വജിത്ത്, മകൾ ആദർശ.
ഈ വർഷം ഏപ്രിലിൽ പെൻഷനാകും. അതിനുമുമ്പ് 100 കുട്ടികളാക്കണം. അടുത്തവർഷം ഒന്നാം ക്ലാസിൽ ചേരുന്നവരുടെ പഠനച്ചെലവ് ഒരു വർഷത്തേക്ക് ഞാൻ ഏറ്രെടുക്കും.
പ്രീത ടീച്ചർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |