ഇസ്താംബുൾ: തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെടുത്തു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയായ വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കൻ അനറ്റോളിയയിലെ മലാത്യ നഗരത്തിൽ ഇദ്ദേഹം താമസിച്ചിരുന്ന 24 നിലയുള്ള അവ്‌സാർ ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർക്ക് മൃതദേഹം ലഭിച്ചത്. ഇന്ത്യൻ രക്ഷാപ്രവർത്തകർ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഉത്തരാഖണ്ഡിലെ ബന്ധുക്കൾക്ക് അയച്ചു നല്കുകയും ഇടതുകയ്യിലെ ടാറ്റു കണ്ട് ബന്ധുക്കൾ തിരിച്ചറിയുകയുമായിരുന്നു.
ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിൽ ഗ്യാസ് പൈപ്പ്‌ലൈൻ ഇൻസ്റ്റലേഷൻ എൻജിനിയറായിരുന്ന വിജയ് കുമാർ പ്രോജക്ടിന്റെ ഭാഗമായി ജനുവരി 23നാണ് തുർക്കിയിലെത്തിയത്. ഈ മാസം പകുതിയോടെ പ്രോജക്ട് അവസാനിക്കേണ്ടിയിരുന്നു. കുമാറിനെ കാണാതായ വിവരം ബുധനാഴ്ച വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. കുമാറിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ എംബസി ആരംഭിച്ചു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുമാറിന്റെ കുടുംബം.
അതേ സമയം, തിങ്കളാഴ്ച തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. തുർക്കിയിൽ 128 മണിക്കൂറോളം കുടുങ്ങിക്കിടന്ന 13കാരനെ ഇന്നലെ ജീവനോടെ പുറത്തെടുത്തിരുന്നു. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ഇന്നലെ സിറിയയിലെ അലെപ്പോയിലെത്തി. അതേ സമയം, സിറിയയിലെ വിമത മേഖലയിലെ ജനങ്ങൾ ദുരിതത്തിലാണ്. ഇവിടെ മതിയായ ആഹാരമോ വെള്ളമോ മരുന്നോ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |