നീലേശ്വരം: പടന്നക്കാട് അനന്തംപള്ളയിലെ തീരദേശ മണ്ണിൽ നിറഞ്ഞുനിൽക്കുന്ന ചുവന്ന ചീരപ്പാടം കാഴ്ചകളുടെ വസന്തം തീർക്കുന്നു. 50 ഏക്കറോളം പ്രദേശത്താണ് ചീരപ്പാടം നിറഞ്ഞുനിൽക്കുന്നത്.
കടലോരത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരപരിധി മാത്രമാണ് അനന്തംപള്ള ചീരപ്പാടത്തിലേക്ക്. ഇവിടത്തെ 25 കുടുംബങ്ങളുടെ ഉപജീവന മാർഗം കൂടിയാണ് ചീര കൃഷി. എല്ലാ വർഷവും ഒക്ടോബർ മുതൽ ജൂൺ വരെയാണ് വിളവെടുപ്പ് കാലം. സൂക്ഷിച്ച ചീരവിത്ത് വെള്ളം നനച്ച് കുറച്ചു വളർന്ന് കഴിഞ്ഞാൽ പൊരിച്ചെടുത്ത് ചാലുകളാക്കി തൈകൾ നടുന്ന രീതിയാണ് ഇവിടെ. ജൈവവളം മാത്രം ഉപയോഗിച്ച് വളർന്ന് വലുതാകുമ്പോൾ തണ്ടുകൾ പൊട്ടിച്ചെടുത്ത് കെട്ടുകളാക്കി വിപണിയിലേക്ക് കൊണ്ടുപോകും.
അനന്തംപള്ളയിലെ കുഞ്ഞികൃഷ്ണൻ - കാഞ്ചന ദമ്പതികൾ കഴിഞ്ഞ 25 വർഷമായി ചീര കൃഷിയിൽ വ്യാപൃതരാണ്. മറ്റ് കർഷകരുടെ ചീരയും വാങ്ങി വാഹനത്തിൽ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിൽ എത്തിക്കും. പയ്യന്നൂർ, കണ്ണൂർ, തളിപറമ്പ്, ചെറുവത്തൂർ എന്നീ ഭാഗങ്ങളിലെ വിപണികളിൽ ഇടവിട്ട ദിവസങ്ങളിൽ കൊണ്ട് പോകും. ഒരു ദിവസം കുഞ്ഞികൃഷ്ണന്റെ ചീര പാടത്ത് നിന്ന് 300 കെട്ടുകൾ തയ്യാറാക്കും. മുമ്പ് വയലിൽ തന്നെ കുഴിയുണ്ടാക്കി വെള്ളം മൺപാനിയിൽ ശേഖരിച്ചായിരുന്നു ജലസേചനം. ഇപ്പോൾ മോട്ടോർ ഉപയോഗിച്ചാണ് ചീരക്ക് വെള്ളം ഒഴിക്കുന്നത്.
ചുവന്ന ചീരപ്പാടം തേടി ഫോട്ടോ ഷൂട്ടിനായി നവദമ്പതികളും പലപ്പോഴു എത്താറുണ്ട്. ഏകദേശം എട്ടുമാസത്തോളം ഇവിടെ ചീരപ്പാടങ്ങൾ ഇതുപോലെ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |