പിണറായി: ഖേലോ ഇന്ത്യാ നാഷണൽ യൂത്ത് ഗെയിംസ് ഫുട്‌ബാളിൽ കേരളം കിരീടം നേടിയപ്പോൾ കണ്ണൂരിനും അഭിമാന നിമിഷം. കേരള ടീമിന്റെ നായകനായ സി.ആർ. നന്ദകിഷോർ പിണറായി പാനുണ്ട സ്വദേശിയാണ്. നാട്ടിൻപുറത്തുനിന്ന് കളിച്ചുവളർന്ന യുവതാരമാണ് കേരള ഫുട്‌ബാളിനെ രാജ്യത്തിന്റെ നെറുകയിലേക്ക് ഉയർത്തിയത്.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള ഫുട്‌ബാൾ ടീമിൽ രണ്ടാംതവണയാണ് നന്ദകിഷോർ ഇടംനേടിയത്. മദ്ധ്യപ്രദേശ്, അരുണാചൽ പ്രദേശ്, പഞ്ചാബ് ഉൾപ്പെട്ട ഗ്രൂപ്പ് എയിൽ പഞ്ചാബിനോട് മാത്രമാണ് കേരളം അടിതെറ്റിയത്. സെമിയിൽ മേഘാലയയെ 5–3ന് തകർത്തു. ഫൈനലിൽ കർണാടകയെ രണ്ട് ഗോളിന് കീഴടക്കി കിരീടത്തിൽ മുത്തമിട്ടു. നന്ദകിഷോറിന്റെ മികച്ച പ്രകടനത്തിന്റെ കൂടി ബലത്തിലാണ് കേരളം ഫൈനലിലെത്തിയത്. ടൂർണമെന്റിൽ മൂന്ന് ഗോൾ നായകന്റെ പേരിൽ കുറിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ ഫുട്‌ബാളിൽ റണ്ണേഴ്‌സ് അപ്പായ സെന്റ്‌തോമസ് കോളേജ് ടീം അംഗമാണ് നന്ദകിഷോർ. സബ്‌ജൂനിയർ മുൻ ജില്ലാ ടീം ക്യാപ്റ്റനും സംസ്ഥാന ടീമംഗവുമായിരുന്നു. കേരള പ്രീമിയർ ലീഗിൽ രണ്ട് വർഷമായി പറപ്പൂർ എഫ്.സിക്കുവേണ്ടി കളിക്കുന്നു. തൃശൂർ സെന്റ്‌തോമസ് കോളേജിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി വിദ്യാർത്ഥിയാണ്. മലബാർ കാൻസർ സെന്റർ ജീവനക്കാരൻ യു. രാജീവന്റെയും എൽ.ഐ.സി ഏജന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ സി. ജിഷയുടെയും മകനാണ്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ അൻവർ സാദത്തിന്റെ കീഴിലാണ് പരിശീലനം.
ഏഴാം വയസ്സിൽ പന്തുതട്ടി വളർന്ന താരം
പിണറായിയിൽ ജനിച്ച് കണ്ണൂരും കോഴിക്കോടും തൃശൂരുമായി പഠിച്ചും കളിച്ചുമാണ് കേരളത്തിന്റെ അഭിമാന താരമായി നന്ദകിഷോർ വളർന്നത്. ഏഴാം വയസ്സിൽ തലശ്ശേരി സ്‌റ്റേഡിയത്തിൽ റോവേഴ്‌സ് സെപ്റ്റ ഫുട്‌ബാൾ അക്കാഡമിയിൽ പന്തുതട്ടി വളർന്നതാണ് നന്ദകിഷോർ. ഏഴുമുതൽ 10വരെ കോഴിക്കോട് ഫാറൂഖ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സുബ്രതോ കപ്പിൽ ജേഴ്‌സിയണിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |