സർക്കാർ ആശുപത്രികളിലും കാരുണ്യയിലും ടൈഫോയിഡ് വാക്‌സിൻ ഇല്ല
തിരുവനന്തപുരം : ഹെൽത്ത് കാർഡിന് ടൈഫോയ്ഡ് വാക്‌സിനേഷൻ നിർബന്ധമായതോടെ പാവപ്പെട്ട ഹോട്ടൽ ജീവനക്കാരെ സ്വകാര്യ മരുന്ന് വില്‌പനശാലകൾ കൊള്ളയടിക്കുന്നു.
200രൂപ മാത്രം വിലയുള്ള പോളിസാക്കറൈഡ് വാക്‌സിൻ പൂഴ്‌ത്തി വച്ച് 2000 രൂപ വിലയുള്ള കോൻജുഗേറ്റ് വാക്‌സിനാണ് വിൽക്കുന്നത്. 2000 രൂപ നൽകാൻ പാങ്ങില്ലാത്തതിനാൽ ഹോട്ടൽ ജീവനക്കാർക്ക് വാക്സിൻ എടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമല്ലാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്. സ്വകാര്യ ആശുപത്രികൾ 2000 രൂപയും കൂടുതലും ഈടാക്കി കോൻജുഗേറ്റ് വാക്‌സിൻ നൽകുന്നുണ്ട്.
വിലകുറവുള്ള പോളിസാക്കറൈഡ് വാക്‌സിന് ക്ഷാമമില്ലെന്ന് ഡോക്ടർമാരും മരുന്ന് വിതരണക്കാരും പറയുന്നു. ന്യായവിലയ്ക്ക് മരുന്ന് വിൽക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ഡ്രഗ് ബാങ്കിൽ ഉൾപ്പെടെ ഈ വാക്‌സിൻ ലഭ്യമാണ്. അഞ്ചു ഡോസുള്ള ഒരു ബോക്‌സിന് 315 രൂപയാണ് വില. പുറത്ത് ഇത് 550 രൂപയ്‌ക്ക് ലഭിക്കും.ആവശ്യക്കാർ കൂടിയതോടെ, വാക്‌സിൻ കിട്ടാനില്ലെന്നാണ് മരുന്ന് വ്യാപാരികളുടെയും സ്വകാര്യ ആശുപത്രികളുടെയും വാദം.
പരിഹാരമുണ്ട്
സർക്കാർ ആശുപത്രികൾക്കായി മരുന്ന വാങ്ങുന്ന മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വാക്‌സിൻ വാങ്ങി കാരുണ്യ ഫാർമസികളിലൂടെ കുറഞ്ഞ വിലയ്ക്ക് ആവശ്യക്കാർക്ക് നൽകിയാൽ കൊള്ളയടി അവസാനിക്കും.
സമയം നൽകിയേക്കും
ഒരു മാസമായി ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കുന്നുണ്ട്.
ഈ മാസം മൂന്നിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഇറക്കിയ സർക്കുലറിലാണ് കേന്ദ്ര നിയമ പ്രകാരം ടൈഫോയ്ഡ് വാക്‌സിൻ നിർബന്ധമാക്കിയത്.
അതിന് മുമ്പ് ഹെൽത്ത് കാർഡ് എടുത്തവരാരും വാക്സിൻ എടുത്തിട്ടില്ല.
ഈ മാസം 16മുതൽ ഹെൽത്ത് കാർഡ് നിർബന്ധമായതിനാൽ അതിന് മുമ്പ് എല്ലാവർക്കും വാക്‌സിൻ എടുക്കാനാവില്ല.
രക്ത പരിശോധന നടത്തി ടൈഫോയിഡ് ഇല്ലെന്ന് ഉറപ്പാക്കിയാൽ വാക്‌സിൻ എടുക്കാൻ നിശ്ചിത സമയം നൽകും.
'സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി വാക്‌സിൻ നൽകുന്നത് എളുപ്പമല്ല. കുറഞ്ഞനിരക്കിൽ വാക്‌സിൻ ലഭ്യമാണ്. ടൈഫോയ്ഡ് വാക്‌സിൻ കേന്ദ്രനിയമപ്രകാരം നിർബന്ധമായതിനാൽ ഒഴിവാക്കാനാകില്ല.'
-ഡോ.മീനാക്ഷി.വി
ആരോഗ്യവകുപ്പ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |