ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ മത്സ്യമേഖലയ്ക്ക് സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളും തുകയും പേരിലൊതുങ്ങുന്നു. 2021- 22 സാമ്പത്തിക വർഷം മുതൽ കഴിഞ്ഞ വർഷം വരെയുള്ള പദ്ധതികളിൽ എന്തൊക്കെ നടപ്പാക്കിയെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നാണ് തീരദേശവാസികളുടെ ആക്ഷേപം.
ഇത്തവണ മത്സ്യബന്ധന മേഖലയ്ക്ക് 321. 31 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അനുവദിക്കുന്ന തുക ഉൾനാടൻ മത്സ്യ സമ്പത്ത് സംരക്ഷണം, കടലോര മത്സ്യബന്ധന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം ശുചിത്വ സാഗരം പദ്ധതി, മത്സ്യബന്ധന ബോട്ടുകളുടെ ആധുനികവത്കരണം തുടങ്ങിയവയ്ക്ക് വിനിയോഗിക്കണമെന്നാണ് ആവശ്യമുയരുന്നത്.
2021-22ലെ ബഡ്ജറ്റിൽ മണ്ണെണ്ണ എൻജിൻ പെട്രോളിലേക്ക് മാറ്റാൻ പദ്ധതി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ഇത് ഉൾപ്പെടുത്തിയതുമില്ല. നടപ്പാക്കാൻ കഴിയാതിരുന്ന പെട്രോൾ- ഡീസൽ എൻജിൻ പദ്ധതികൾക്കായി 8 കോടി രൂപയാണ് മുമ്പ് വകയിരുത്തിയിരുന്നത്. 2021-22ലെ ബഡ്ജറ്റിൽ 25 രൂപ നിരക്കിൽ മണ്ണെണ്ണ നൽകാൻ 60 കോടി വകയിരുത്തിയെങ്കിലും ചെലവഴിച്ചില്ല.
2022-23ലും 2023- 24ലെ ബഡ്ജറ്റിലും മണ്ണെണ്ണ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാൻ തുക വകയിരുത്തിയില്ല. സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകാനോ മത്സ്യഫെഡ് മണ്ണെണ്ണയുടെ സബ്‌സിഡി തുക വർദ്ധിപ്പിക്കാനോ തയ്യാറായതുമില്ല.
# പാഴായ പദ്ധതികൾ
മണ്ണെണ്ണയുടെ അമിത വില നിയന്ത്രിക്കാൻ: 60 കോടി
നോർവേ മാതൃകയിൽ കടലിൽ കൂട് കൃഷി പദ്ധതി
ചേർത്തലയിൽ കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള ഫുഡ് പാർക്ക് നവീകരണം: 20 കോടി
32 ഫാക്ടറികളുള്ള ഫുഡ് പാർക്കിൽ നിന്ന് മലിന ജലം കായലിലേക്ക് ഒഴുക്കുന്നത് തടയൽ
മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ ആശ്വാസ പദ്ധതിക്ക് 27 കോടി
വനാമി കൊഞ്ച് കൃഷി പ്രോത്സാഹിപ്പിക്കൽ
മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളും ഹാച്ചറികളും നിർമ്മിക്കാൻ: 98.38 കോടി
ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക്: 82.11 കോടി
മത്സ്യഫെഡിന്റെ ആറാട്ടുപുഴയിലെ ഫിഷ് മിൽ പ്ലാന്റ്: 3 കോടി
മത്സ്യബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട 5 പദ്ധതികൾ: 12.90 കോടി
നീണ്ടകര, കണ്ണൂർ ആഴീക്കൽ, കായംകുളം തുറമുഖങ്ങൾക്ക്: 20 കോടി
പുനർഗേഹം പദ്ധതി: 20 കോടി
കടൽ സുരക്ഷ: 5.5 കോടി
ഉൾനാടൻ ജലഗതാഗത പദ്ധതി: 144. 66 കോടി
പ്രഖ്യാപനങ്ങൾ മാത്രമാണ് മത്സ്യമേഖലയിൽ നടത്തുന്നത്. ഒ.ഇ.സി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക 200 കോടിയുള്ളപ്പോൾ 45 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. മുന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 38.66 കോടി അനുവദിച്ചപ്പോൾ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 16 കോടി മാത്രമാണ് അനുവദിച്ചത്
വി. ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |