തിരൂർ: വിവിധ കേസുകളിൽ തിരൂർ പൊലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. തിരൂർ പൊലീസ് ലൈനിൽ ഡിവൈ.എസ്.പിയുടെ കാര്യാലയത്തിന് സമീപത്തായി പൊലീസ് ലൈൻ പൊന്മുണ്ടം ബൈപാസ് റോഡിന് വേണ്ടി നിർമ്മിച്ച റോഡിലാണ് നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കുന്നുകൂടി കിടക്കുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ തൊണ്ടിമുതലുകളായ വാഹനങ്ങൾ സ്‌റ്റേഷൻ പരിസരത്ത് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഇവിടെ തള്ളിയിരിക്കുന്നത്.
മണൽക്കടത്തിൽ പിടിക്കപ്പെട്ട വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നതിൽ കൂടുതലും. തിരൂർ മേഖലയിലാണ് മണൽ മാഫിയ ഏറ്റവും ആഴത്തിൽ വേരൂന്നിയിട്ടുള്ളത്. പലപ്പോഴും പഴകിയ വാഹനങ്ങൾ ചുളുവിലയ്ക്ക് വാങ്ങിയാണ് ഇവ മണൽക്കടത്തിനുപയോഗിക്കുന്നത്. പിടിക്കപ്പെട്ടാലും മാഫിയക്ക് നഷ്ടമില്ല. വലിയ പിഴ നൽകി ഇവ പുറത്തിറക്കുന്നതിനേക്കാൾ ലാഭം അവ ഉപേക്ഷിക്കലാണ്. കേസ് തീരാൻ സമയമെടുക്കുമെന്നതിനാൽ തൊണ്ടിവാഹനങ്ങൾ മഴയും കാറ്റും വെയിലുമേറ്റ് തുരുമ്പുപിടിച്ച് നശിക്കുന്നു.
പൊലീസ് ലൈനിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ പലപ്പോഴും സമീപപ്രദേശത്തുകാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പൊതുവെ പരാതിയുണ്ട്. മീറ്ററുകളോളം നീളത്തിൽ പൊലീസ് ലൈൻ ബൈപാസ് റോഡിൽ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതി തുടങ്ങിയിട്ട് വർഷങ്ങളായി. ഇഴജന്തുക്കളുടെയും സാമൂഹ്യ ദ്രോഹികളുടെയും താവളമായിക്കൊണ്ടിരിക്കുകയാണ് ഈ മേഖല. അതിനാൽ തൊണ്ടിവാഹനങ്ങൾ എത്രയും പെട്ടെന്ന് ലേലം ചെയ്യുകയോ ഇവിടെ നിന്നും മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |