പ്രകൃതി ഭൂമിക്കടിയിൽ നല്‌കിയ ഇന്ധനമാണ് ഗൾഫ് രാജ്യങ്ങളെ സമ്പന്നതയുടെ കൊടുമുടി കയറ്റിയത്. പ്രകൃതിവിഭവങ്ങൾ തീർന്നാൽ അവർ പഴയപടിയാകുമെന്നൊക്കെ പ്രവചിച്ചവരുണ്ട്. എന്നാൽ അത് ശരിയല്ല. ഇന്ധനം നല്‌കിയ പണം ഉപയോഗിച്ച് ടൂറിസത്തിന്റെയും മറ്റും വൻ സാദ്ധ്യതകളാണ് അവർ തുറന്നത്. സൗദി അറേബ്യയിൽ ഭാവികാലത്തിന്റെ നഗരമാണ് ഒരുങ്ങുന്നത്. 500 ബില്യൺ ഡോളർ ചെലവിൽ നിർമ്മിക്കുന്ന നഗരം കാണാൻതന്നെ ലോക ജനസംഖ്യയുടെ വലിയൊരു ശതമാനം അവിടെയെത്തും. പ്രകൃതിവിഭവങ്ങൾ നല്‌കുന്ന അളവറ്റധനം ആസൂത്രണത്തോടെ വിനിയോഗിച്ചാൽ അത് നൂറ്റാണ്ടുകളോളം നീണ്ടുനില്‌ക്കുന്ന മറ്റ് സാമ്പത്തിക സാദ്ധ്യതകൾ തുറന്നുതരും എന്നതാണ് അനുഭവപാഠം.
പെട്രോളും ഡീസലും ഇന്ധനങ്ങളും വാഹനങ്ങൾക്കും മറ്റും എത്രത്തോളം ആവശ്യമായിരുന്നുവോ വരുംനാളുകളിൽ വാഹനങ്ങൾക്ക് അതിനേക്കാൾ ആവശ്യമുള്ളതാണ് ലിഥിയം ബാറ്ററി . 2030 കഴിയുന്നതോടെ പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽനിന്ന് ഒഴിഞ്ഞുതുടങ്ങും. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അതായിരിക്കും വരാൻ പോകുന്നത്. ലോകമെമ്പാടും ലിഥിയത്തിന് ഏറ്റവുമധികം ഡിമാന്റ് വർദ്ധിക്കുന്ന ഈ സന്ദർഭത്തിൽ ലിഥിയത്തിന്റെ 59 ലക്ഷം ടൺ നിക്ഷേപം ജമ്മു കാശ്‌മീരിലെ റിയാസി ജില്ലയിൽ കണ്ടെത്തിയത് ഓരോ ഇന്ത്യക്കാരനും സന്തോഷം പകരേണ്ട വലിയ സംഭവം തന്നെയാണ്. ഇതിനുമുമ്പ് കർണാടകയിൽ ലിഥിയത്തിന്റെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെങ്കിലും നിക്ഷേപത്തിന്റെ തോത് വളരെ കുറവായിരുന്നു. വൻതോതിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തുക അപൂർവമാണ്. അതാണ് ജമ്മുവിൽ ഭൂഗർഭ ഗവേഷണവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് വരുംവർഷങ്ങളിൽ വൈദ്യുതി വാഹനങ്ങളുടെ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാവുക എന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോൾത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് ബസുകളുടെ എണ്ണം പോലും നാൾക്കുനാൾ കൂടിവരികയാണ്. 2021-ൽ ഇറങ്ങിയതിന്റെ നാലിരട്ടി ഇലക്ട്രിക് വാഹനങ്ങളാണ് 2022-ൽ ഇറങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളിലും സോളാർ പാനലുകളിലും മൊബൈലുകളിലും ലാപ്ടോപ്പിലും മറ്റും ഉപയോഗിക്കുന്ന റീചാർജ് ബാറ്ററിയിലെ പ്രധാന ഘടകമാണ് ലിഥിയം. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പരിസ്ഥിതിക്ക് മലിനീകരണം സൃഷ്ടിക്കില്ല. ജമ്മുവിൽ കണ്ടെത്തിയ ശേഖരം ശരിയായി ഖനനം ചെയ്‌തെടുത്താൽ, ഗൾഫ് രാജ്യങ്ങൾ പെട്രോളിൽ നിന്നും മറ്റും വിദേശനാണ്യം നേടുന്നതുപോലെ സ്വന്തം ഉപയോഗം കഴിഞ്ഞ് ഇന്ത്യയ്ക്ക് ലിഥിയം കയറ്റുമതിയിലൂടെ വലിയ സമ്പത്ത് നേടാനാകും. ലോകത്ത് ചിലി, ആസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയിലെ കാർനിർമ്മാണ കമ്പനിയായ ടെസ്‌ല മൂന്ന് വർഷത്തേക്ക് ലിഥിയം വാങ്ങാൻ ചൈനയുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യ ഇപ്പോൾ ചൈന, ജപ്പാൻ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ലിഥിയം ഇറക്കുമതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഏറ്റവും കൂടുതൽ ലിഥിയം ഇറക്കുമതി ചെയ്യുന്ന രാജ്യം. ലിഥിയം നിക്ഷേപം ഖനനം ചെയ്ത് വ്യാവസായിക കാര്യങ്ങൾക്ക് ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്താൽ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യ ലോക സമ്പദ് ശക്തികളിലൊന്നായി മാറുമെന്ന പ്രവചനം യാഥാർത്ഥ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |