ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം, ഓസ്ട്രേലിയയെ ഇന്നിംഗ്സിനും
132 റൺസിനും കീഴടക്കി, അശ്വിന് 5 വിക്കറ്റ്, ജഡേജ മാൻ ഓഫ് ദ മാച്ച്
നാഗ്പൂർ: സ്പിൻ കെണിയൊരുക്കി ഒന്നാം ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ കംഗാരുക്കളുടെ കഥ കഴിച്ചു. ബോർഡർ - ഗാവ്സ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിതീരാൻ രണ്ട് ദിവസം കൂടി ഇനിയും ശേഷിക്കെ ഓസ്ട്രേലിയയെ ഇന്നിംഗ്സിനും 132 റൺസിനും കീഴടക്കി ഇന്ത്യ അതിഗംഭീര ജയം സ്വന്തമാക്കി. 4 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിൽ എത്തി. നാഗ്പൂരിൽ മൂന്നാംദിനം 223 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസ്ട്രേലിയ വെറും 91 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിനാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്റെ അന്തകനായത്. ജഡേജയും ഷമിയും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി
സ്കോർ: ഓസ്ട്രേലിയ 177/10, 91/10, ഇന്ത്യ 400/10. രണ്ടിന്നിംഗ്സിൽ നിന്നുമായി 7 വിക്കറ്റ് സ്വന്തമാക്കുകയും ബാറ്റിംഗിനിറങ്ങി 70 റൺസ് നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്.
ഇന്ലെ രാവിലെ 321/7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 79 റൺസ്കൂടി സ്കോർബോർഡിൽ കൂട്ടിച്ചേർത്ത് 400 റൺസിന് ഓൾഔട്ടായി. ജഡേജയുടെ (70) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ടോഡ് മർഫിയുടെ പന്തിന്റെ ലൈൻ മനസിലാക്കാതെ ലീവ് ചെയ്ത ജഡേജയുടെ ഓഫ് സ്റ്റമ്പ് ഇളകുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മുഹമ്മദ് ഷമി (37) അക്ഷർ പട്ടേലിനൊപ്പം ഇന്ത്യൻ സ്കോർ ഉയർത്തി. മർഫി എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ 131-ാം ഓവറിൽ തുടർച്ചയായ രണ്ട സിക്സുകൾ പറത്തിയ ഷമി ഓസ്ട്രേലിയയെ ഞെട്ടിച്ചു. 9-ാം വിക്കറ്റിൽ അക്ഷറും ഷമിയും 52 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യൻ സ്കോർ 380ൽ നിൽക്കെ മർഫിയാണ് ഷമിയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. കാരെയാണ് ക്യാച്ചെടുത്തത്. 47പന്ത് നേരിട്ട ഷമി 3 സിക്സും 2 ഫോറും നേടി. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന അക്ഷർ പട്ടേലിനെ (84) ക്ലീൻബൗൾഡാക്കി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു. മുഹമ്മദ് സിറാജ് (1) പുറത്താകാതെ നിന്നു. ഓസീസിനായി അരങ്ങേറ്റക്കാരൻ ടോഡ് മർഫി 7വിക്കറ്റ് വീഴ്ത്തി.
അശ്വിന് മുന്നിൽ അടപടലം
രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ സ്പിന്നിന് മുന്നിൽ ഓസീസ് കറങ്ങി വീഴുകയായിരുന്നു. സ്റ്റീവ് സ്മിത്തിന് (പുറത്താകാതെ 51 പന്തിൽ 25) ഒഴികെ മറ്റാർക്കും ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. അശ്വിനെ മെരുക്കാൻ ഡ്യൂപ്ലിക്കേറ്റ് അശ്വിനുമായി പരിശീലനം നടത്തിയ ഓസീസിന് പക്ഷേ യഥാർത്ഥ അശ്വിന് മുന്നിൽ ഉത്തരംമുട്ടുന്ന കാഴ്ചയ്ക്കാണ് ഇന്നലെ നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയം സാക്ഷ്യ വഹിച്ചത്.
മുഹമ്മദ് ഷമിക്കൊപ്പം ന്യൂബാൾ പങ്കിടാൻ അശ്വിനെ വിളിച്ച ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം ക്യത്യമായി. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഉസ്‌മാൻ ഖവാജയെ (5) സ്ലിപ്പിൽ വിരാട് കൊഹ്‌ലിയുടെ കൈയിൽ എത്തിച്ച് അശ്വിൻ ഓസ്ട്രേലിയയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. മാർനസ് ലബുഷെയ്നെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി. 14-ാ ഓവറിലെ മൂന്നും നാലും പന്തുകളിൽ തന്നെ അതിർത്തി കടത്തിയ ഡേവിഡ് വാർണറിനെ (10) അടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ ബൗണ്ടറി കടത്തി പവലിയനിൽ എത്തിച്ചു.
മാറ്ര് റെൻഷോ (2), പീറ്റർ ഹാൻഡ്സ്കോമ്പ് (6), അലക്സ് കാരെ (10) എന്നിവരെയും അധികം വൈകാതെ വിക്കറ്റിന് മുന്നിൽ കുരുക്കി അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി. കമ്മിൻസിനെ (1) ജഡേജ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈയിൽ എത്തിച്ചപ്പോൾ ടോഡ് മർഫി (2) അക്ഷറിന്റെ പന്തിൽ രോഹിതിന് അനായാസ ക്യാച്ച് നൽകി മടങ്ങി. നാഥാൻ ലിയോണിനെയും (8), സ്കോട്ട് ബോളണ്ടിനെയും (0) പുറത്താക്കി ഷമി ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ഇന്ത്യയുടെ ജയമുറപ്പിക്കുകയായിരുന്നു. ഒരറ്രത്ത് വിക്കറ്റുകൾ കടപുഴുകുമ്പോളും മറ്റെ അറ്റത്ത് പാറപോലെ ഉറച്ചു നിന്ന സ്മിത്ത് നോട്ടൗട്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |