ജനീവ : പക്ഷിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ). ഏവിയൻ ഇൻഫ്ലുവൻസ ടൈപ്പ് എ വൈറസുകൾ മൂലമുണ്ടാകുന്ന പക്ഷിപ്പനികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ മനുഷ്യർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ അവലോകനം.
ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കഴിഞ്ഞ 25 വർഷമായി എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. എന്നാൽ ഇവ സമീപ കാലത്ത് സസ്തനികളിലേക്കും പടർന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറയുന്നു. 1996ൽ കണ്ടെത്തിയതിന് ശേഷം പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും എച്ച് 5 എൻ 1 പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണെന്നാണ് മനസിലാക്കിയത്.
എന്നാൽ ഇതിൽ മാറ്റം വരില്ലെന്ന് പറയാനാകില്ലെന്നും അതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മിങ്ക്, ഓട്ടർ, കുറുക്കൻ, സീ ലയൺ തുടങ്ങിയ ജീവികളിൽ എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടെത്തിയിരുന്നു. ചത്തതോ രോഗം ബാധിച്ചതോ ആയ വന്യമൃഗങ്ങളെ തൊടരുതെന്നും പ്രാദേശിക ഭരണകൂടങ്ങളെ അറിയിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ നിർദ്ദേശം നൽകിയിരുന്നു.
എച്ച് 5 എൻ 1 കൂടാതെ എച്ച് 7 എൻ 9, എച്ച് 5 എൻ 8, എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രത കുറഞ്ഞ രോഗലക്ഷണം മുതൽ മരണം വരെ പലരിലും വ്യത്യസ്ത തരത്തിലാണ് രോഗം പ്രതിഫലിക്കുന്നത്. കൊവിഡിന് സംഭവിച്ചത് പോലെ ഒരു 'സ്പീഷീസ് ജംപ് ' പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് സംഭവിക്കുമോ എന്ന ആശങ്ക ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധർക്കിടെയിലുണ്ട്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് വ്യാപകമായി പകരുമോ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |