അലനല്ലൂർ: കൊയ്ത്ത് യന്ത്രങ്ങളുടെ വാടക വർദ്ധന കാരണം നെൽകർഷകർ ദുരിതത്തിൽ. സംസ്ഥാനത്തെ കൃഷി ഭവനുകൾക്ക് കീഴിൽ മതിയായ യന്ത്രങ്ങളില്ലാത്തത് കാരണം ഇതര സംസ്ഥാന ലോബികളെ ആശ്രയിക്കേണ്ട ഗതികേടാണ് കർഷകർ.
ജില്ലയിലെ മിക്ക കൃഷിഭവനുകൾക്കും കീഴിലുള്ള കൊയ്ത്തുയന്ത്രങ്ങളിൽ പലതും തുരുമ്പെടുത്തതും പ്രവർത്തന രഹിതവുമാണ്.
കോയമ്പത്തൂർ, പൊള്ളാച്ചി, പഴനി, ട്രിച്ചി, സേലം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊയ്ത് യന്ത്രങ്ങളെത്തുന്നത്. ഇന്ധന വില വർദ്ധനവും ഇതര ചെലവുകളും നിരത്തി ഓരോ വർഷവും യന്ത്രങ്ങൾക്ക് വാടക കൂട്ടുന്നുണ്ട്. കഴിഞ്ഞ വർഷം മണിക്കൂറിന് 1200 മുതൽ 1300 രൂപ വരെയുണ്ടായിരുന്ന ടയർ മെഷീന് 1400 മുതൽ 1500 രൂപയായും 2200 മുതൽ 2400 രൂപയുണ്ടായിരുന്ന ചങ്ങല മെഷീന് 2600 രൂപയായും വാടക വർദ്ധിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കൊയ്ത് യന്ത്രങ്ങൾ ഇടനിലക്കാർ വഴിയാണ് എത്തുന്നത്. സീസണാവുമ്പോൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വാടക കൂട്ടുന്നതും പതിവാണ്.
നെല്ല് വേർതിരിക്കുന്നത് മുതൽ വൈക്കോൽ കെട്ടുന്നതിന് വരെ യന്ത്രങ്ങളുണ്ടെങ്കിലും ഇതിനെല്ലാം നല്ലൊരു തുക വാടകയിനത്തിൽ നൽകണം. കാർഷിക മേഖലയിൽ ഇതര സംസ്ഥാനക്കാരുടെ സാന്നിദ്ധ്യമുണ്ടെങ്കിലും യന്ത്രങ്ങളെ ആശ്രയിക്കുന്ന കർഷകരാണ് അധികവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |