തിരുവനന്തപുരം: ലൈഫ് കോഴക്കേസിൽ വിജിലൻസിന്റെ അന്വേഷണം ഏതാണ്ട്
ഒതുക്കിയ മട്ടാണ്. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടി കൂടിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ കൈക്കൂലിയാണെന്ന ഇ.ഡിയുടെ കണ്ടെത്തൽ വിജിലൻസും ശരി വയ്ക്കുകയും, ശിവശങ്കറടക്കം 8 പേരെ പ്രതിയാക്കുകയും ചെയ്തതോടെയാണിത്.
സി.ബി.ഐ അന്വേഷണത്തിന് തടയിടാനാണ് അഴിമതിക്കുറ്റം ചുമത്തി വിജിലൻസിനെക്കൊണ്ട് കേസെടുപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ വരെ സി.ബി.ഐയ്ക്കെതിരെ സർക്കാർ വാദിച്ചത്. സി.ബി.ഐ അന്വേഷണം തുടരാമെന്നായിരുന്നു സുപ്രീംകോടതി വിധി.
വിജിലൻസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയ എസ്.പി കെ.ഇ. ബൈജുവിനെ വിജിലൻസിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരും പല വഴിക്കായി. അന്വേഷണ ഫയൽ ഏതാണ്ട് മടക്കിയ നിലയിൽ. ഫയലുകളെല്ലാം വിജിലൻസ് പിടിച്ചെടുത്തതിനാൽ പകർപ്പുകളാണ് സി.ബി.ഐയ്ക്ക് കിട്ടിയിരുന്നത്. യഥാർത്ഥ ഫയലുകൾ സി.ബി.ഐ വിജിലൻസിനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. ഇതിന് സി.ബി.ഐയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും ചോദ്യം ചെയ്യുമെന്ന പൂതി മനസിൽ വച്ചാൽ മതിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെ, മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളിൽ ചിലരെയും രാഷ്ട്രീയ നേതൃത്വത്തെയും ചോദ്യം ചെയ്യാനുള്ള നീക്കം വിജിലൻസ് ഉപേക്ഷിച്ചു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഇടപാടുകളെല്ലാം അറിഞ്ഞിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്. 2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. ആഗസ്റ്റ് രണ്ടിനാണ് 3.8 കോടി കോഴ കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഖാലിദിന് കരാർ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈമാറിയത്. ഇതിൽ ഒരു കോടി രൂപയും ബാക്കി തുക ഡോളറുമായിരുന്നു. ഒരു കോടി രൂപ അഞ്ചിന് ഖാലിദ് സ്വപ്നയ്ക്ക് കൈമാറി. പിറ്റേന്നു തന്നെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ സ്വപ്ന എസ്.ബി.ഐയിൽ ലോക്കർ തുറന്ന് കുറേ പണം വച്ചു. അന്ന് വൈകിട്ട് ഫെഡറൽ ബാങ്കിൽ ലോക്കർ ആരംഭിച്ച് ബാക്കി പണവും വച്ചെന്ന് സ്വപ്ന വിജിലൻസിനോട് വെളിപ്പെടുത്തിയിരുന്നു.
നിയമ വകുപ്പ് ധാരണാപത്രം അംഗീകരിച്ചെന്ന് ശിവശങ്കർ അവസാന നിമിഷമാണ് തന്നെ അറിയിച്ചതെന്നും, ചുമതലപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ ഒപ്പിടേണ്ട സ്ഥിതിയുണ്ടായെന്നും ലൈഫ് സി.ഇ.ഒയായിരുന്ന യു.വി. ജോസ് വിജിലൻസിന് മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |