രാജസ്ഥാൻ എഫ്.സിയെ 2-1ന് കീഴടക്കി
ന്യൂഡൽഹി : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് രാജസ്ഥാൻ എഫ്.സിയെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഗോകുലം അവസാന നിമിഷത്തിലെ ഗോളിലൂടെ വിജയം കണ്ടത്. സെർജിയോ മെൻഡിയാണ് ഗോകുലത്തിന്റെ രണ്ട് ഗോളുകളും നേടിയത്.
തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോറ്റിരുന്ന ഗോകുലത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ഇന്നലെ ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ കണ്ടത്. ഒൻപതാം മിനിട്ടിൽ ബെക്തോർ അമൻഗെൽദിയേവ് നേടിയ ഗോളിന് രാജസ്ഥാൻ മുന്നിലെത്തിയിരുന്നു.ഈ ഗോളിന് 89-ാം മിനിട്ടുവരെ അവർ ലീഡ് നിലനിറുത്തുകയും ചെയ്തു. 90-ാം മിനിട്ടിൽ രാജസ്ഥാന്റെ ലാലിയൻസംഗ രെൺതേയി പെനാൽറ്റി ബോക്സിനുള്ളിൽ നടത്തിയ ഫൗളാണ് കളിയുടെ വിധി മാറ്റിയത്. രെൺതേയിക്ക് ചുവപ്പുകാർഡ് നൽകിയ റഫറി ഗോകുലത്തിന് പെനാൽറ്റിയും അനുവദിച്ചു. പെനാൽറ്റിയെടുത്ത സെർജിയോ കളി സമനിലയിലാക്കി. ഇൻജുറി ടൈമിന്റെ ഒൻപതാം മിനിട്ടിൽ മികച്ച ഒരു ഗോളിലൂടെ സെർജിയോ തന്നെ ടീമിന് അവിസ്മരണീയ വിജയവും നൽകി.
ഈ വിജയത്തോടെ 17 കളികളിൽ നിന്ന് 27 പോയിന്റായ ഗോകുലം മൂന്നാം സ്ഥാനത്തേക്ക് തിരിച്ചുകയറി. 37 പോയിന്റുള്ള ശ്രീനിധി ഡെക്കാാനാണ് ഒന്നാം സ്ഥാനത്ത്. 37 പോയിന്റുമായി റൗണ്ട് ഗ്ളാസ് പഞ്ചാബ് രണ്ടാമതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |