ന്യൂഡൽഹി: ഒരു പ്രത്യയശാസ്ത്രത്തിനോ വ്യക്തിക്കോ രാജ്യത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. രാജ്യത്ത് വിവിധ ആശയധാരകൾക്ക് ഇടം നല്കണം. ലോകത്തെ മികച്ച രാജ്യങ്ങളിൽ നിരവധി ആശയധാരകൾക്ക് ഇടം നല്‌കിയിരിക്കുന്നതായി കാണാമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ രാജരത്ന പുരസ്കാര സമിതി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തി, ഒരു ആശയം, ഒരു സംഘം, ഒരു പ്രത്യയശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളർത്താനോ നശിപ്പിക്കാനോ കഴിയില്ല. പലവിധ ചിന്താധാരകളുള്ള ലോകത്തെ മികച്ച രാജ്യങ്ങളിലെല്ലാം എല്ലാ തരം സംവിധാനങ്ങളുമുണ്ട്. ഈ ബഹുതല സംവിധാനങ്ങളുള്ള വ്യവസ്ഥിതിയുടെ ബലത്തിൽ അവർ വളരുന്നു എന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ മുൻ രാജകുടുംബമായ ബോൺസ്ലെ കുടുംബത്തിന് സംഘ സ്ഥാപകനായ കേശവ ബലറാം ഹെഡ്ഗേവാറിന്റെ കാലം മുതൽ ആർ.എസ്.എസുമായി ബന്ധമുണ്ട്. ഛത്രപതി ശിവാജി മഹാരാജ് സ്വരാജ്യം സ്ഥാപിക്കുകയും ദക്ഷിണേന്ത്യയെ അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. അതുപോലെ നാഗ്പൂർ ബോൺസ്ലെ കുടുംബത്തിന്റെ ഭരണത്തിൻ കീഴിൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗവും ഉത്തരേന്ത്യയും അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |