വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ ഗബ്രിയേൽ ചുഴലിക്കാറ്റിനിടെയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നാലായി. 10,500ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തെക്കൻ പസഫിക് മേഖലയിലേക്ക് നീങ്ങിയതോടെ കടുത്ത മഴയിലും കാറ്റിലും പെട്ട് ദിവസങ്ങളായി ഒറ്റപ്പെട്ട് കിടന്ന നോർത്ത് ഐലൻഡിലെ ഹോക്ക്സ് ബേ അടക്കമുള്ള മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇന്നലെ എത്താനായി.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെ മിലിട്ടറി ഹെലികോപ്റ്ററുകൾ രക്ഷപെടുത്തി. രാജ്യത്ത് 140,000ഓളം പേരിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. ഫെബ്രുവരി 8ന് കോറൽ കടലിൽ ഓസ്ട്രേലിയയുടെ വടക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ഗബ്രിയേൽ ചുഴലിക്കാറ്റ്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ ഞായറാഴ്ചയാണ് ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിൽ നിലംതൊട്ടത്.
ഭൂചലനം
ഗബ്രിയേൽ ചുഴലിക്കാറ്റിന് പിന്നാലെ ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം. യു.എസ് ജിയോളജിക്കൽ സർവേയുടെ നിരീക്ഷണമനുസരിച്ച് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം സൗത്ത്, നോർത്ത് ഐലൻഡുകൾക്കിടെയിലെ കുക്ക് സ്ട്രെയിറ്റാണ്. അതേ സമയം, 6.3 ആണ് തീവ്രതയെന്ന് ന്യൂസിലൻഡിലെ ജിയോനെറ്റ് സർവീസ് പറയുന്നു.
ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.8ഓടെയായിരുന്നു ഭൂചലനം. 30 സെക്കന്റുകളോളം നീണ്ട ചലനം തലസ്ഥാനമായ വെല്ലിംഗ്ടണിലടക്കം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |