തൃശൂർ: സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നത്. ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായി. ആകാശ് തില്ലങ്കേരിയെ സി.പി.എം ഭയക്കുകയാണ്. സി.പി.എം പാലൂട്ടി വളർത്തിയ ക്രിമിനൽ സംഘമാണ് കണ്ണൂരിൽ ഇപ്പോൾ അഴിഞ്ഞാടുന്നത്. ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ആകാശ് തില്ലങ്കേരിയും ഗുണ്ടാസംഘങ്ങളും ഉൾപ്പെട്ട എല്ലാകേസും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്ത് വരാത്തതും അന്വേഷണം പൂർത്തിയായതുമായ പല കേസിലും ഇവർക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളിൽ നിന്നും മനസിലാകുന്നത്.
അതിനാൽ ആകാശും സംഘവും ഉൾപ്പെട്ട എല്ലാ കേസിലും പുനരന്വേഷണം ആവശ്യമാണ്. പൊതുസമ്മേളനം നടത്തി പോയാൽ സി.പി.എമ്മിന്റെ ഉത്തരവാദിത്തം തീരില്ല. സി.എം. രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സി.എം. രവീന്ദ്രനാണ് ഇവിടുത്തെ യഥാർത്ഥ
സി.എമ്മെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |