കൊച്ചി: എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ ഹോട്ടൽ ജീവനക്കാരനെ കുത്തിക്കൊന്ന കേസിൽ തൃശൂർ വേലൂപ്പാടം രായംമരക്കാർ വീട്ടിൽ അഗ്നാൻ (21) അറസ്റ്റിലായി. സംഭവശേഷം ചിക്കമംഗലൂർ ശൃംഗേരിയിലുള്ള റബർതോട്ടത്തിൽ വ്യാജപ്പേരിൽ ജോലി ചെയ്തു വരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
പാലക്കാട് കൊല്ലങ്കോട് ആനമാറി വീട്ടിൽ സന്തോഷ് പൊന്നിച്ചാമി (41)യാണ് ഈ മാസം മൂന്നിന് പുലർച്ചെ കുത്തേറ്റു മരിച്ചത്. കൊല്ലത്തു നിന്ന് എറണാകുളത്ത് എത്തിയ ആഗ്നാനും സ്വവർഗാനുരാഗിയായ സന്തോഷുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആഗ്നാൻ കത്തി പുറത്തേക്കെടുത്തതോടെ ഭയന്നോടിയ സന്തോഷിനെ പ്രതി കൈയിൽ പിടിച്ചുനിറുത്തി മുതുകിൽ കുത്തുകയായിരുന്നു.
തുടർന്ന് അംബേദ്കർ സ്‌റ്റേഡിയത്തിന്റെ പിൻഗേറ്റിലൂടെ ഓടിരക്ഷപ്പെട്ട ആഗ്നാൻ ട്രെയിൻമാർഗം തൃശൂരിലെ വീട്ടിലേക്കും അവിടെ നിന്ന് കർണാടകയിലേക്കും കടന്നു. ട്രാൻസ്‌ജെൻഡർമാരെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം. സി.സി.ടിവി ദൃശ്യങ്ങൾ നടത്തിയ അന്വേഷണത്തിൽ പുലർച്ചെ 4.39ന് സന്തോഷ് സ്‌റ്റേഡിയത്തിലേക്ക് കയറുന്നതും 4.42ന് തിരിച്ചിറങ്ങുന്നതുമായ ദൃശ്യം കിട്ടി. 4.44ഓടെ സ്‌റ്റേഡത്തിന് പിന്നിലെ ഗേറ്റിലൂടെ ഒരാൾ ഓടുന്ന സി.സി.ടിവി ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
പ്രതി നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്ന വ്യക്തമായ ദൃശ്യം ലഭിച്ചത് അന്വേഷണം സുഗമമാക്കി. ആഗ്നാൻ ട്രെയിനിൽ തൃശൂരിലാണ് ഇറങ്ങിയതെന്നും കണ്ടെത്തി. തുടർയാത്രയ്ക്കായി കയറിയ ബസിലെ കണ്ടക്ടറുടെ സഹായത്തോടെ പ്രതി വേലൂപ്പാടം സ്വദേശിയാണെന്ന് ഉറപ്പിച്ചു. സുഹൃത്തുക്കളിൽ നിന്ന് ആഗ്നാൻ ചിക്കമംഗലൂരിലേക്ക് കടന്നെന്ന് തിരിച്ചറിഞ്ഞു. മറ്റൊരു സുഹൃത്തിനെക്കൊണ്ട് ഡ്രൈവറുടെ ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് ശൃംഗേരിയിൽ നിന്ന് ചിക്കമംഗലൂരുവിലേക്ക് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ പ്രതി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. തിരുവനന്തപുരത്ത് ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. വധഭീഷണിയുള്ളതിനാൽ എറണാകുളത്ത് നിന്ന് കത്തിവാങ്ങി സൂക്ഷിച്ചെന്നാണ് മൊഴി. 150ലധികം സി.സി.ടിവി കാമറകൾ പരിശോധിച്ചെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |