തൃശൂർ: വ്യാജ കസ്റ്റർമർ കെയർ, ലോട്ടറി, റിക്രൂട്ട്‌മെന്റ്...ഓൺലൈൻ തട്ടിപ്പുകൾ ദിനേന പെരുകുമ്പോൾ നിരായുധരാകുകയാണ് പൊലീസ്. വിദേശത്ത് ഉപരിപഠനവും ജോലിയും വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന മുംബയ് മലയാളി സംഘത്തെ സൈബർ പൊലീസ് ന്യൂഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്‌തെങ്കിലും ഭൂരിഭാഗം തട്ടിപ്പിലെയും പ്രതികളെ കുടുക്കാനാകുന്നില്ല.
വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ചുള്ള പണം തട്ടിപ്പാണ് പുതിയത്. ഓൺലൈൻ ഇടപാടുകളിൽ പണം നഷ്ടപ്പെടുമ്പോഴോ ഓൺലൈൻ റീച്ചാർജിംഗിനിടയിൽ പണം നഷ്ടമായാലോ സംശയങ്ങൾക്ക് ഔദ്യോഗിക സൈറ്റ് കണ്ടെത്താൻ ശ്രമിക്കാതെ ഗൂഗിളിൽ തിരയുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. വ്യാജ വെബ്‌സൈറ്റ് നിർമിച്ച് കസ്റ്റമർ കെയർ നമ്പറുകൾ പ്രദർശിപ്പിച്ചാണ് വല വിരിക്കുന്നത്. യഥാർത്ഥ കസ്റ്റമർ കെയർകാരോട് കിടപിടിക്കുന്ന രീതിയാണിവരുടേത്.
വ്യാജ വെബ്‌സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ തയ്യാറാക്കും. പരാതി പറയുന്നതോടെ പണം തിരികെ നൽകാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരം ചോദിച്ചു വാങ്ങും. പണം തിരികെ നൽകാൻ അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ കുടുങ്ങും. കസ്റ്റമർ കെയറാണെന്ന് കരുതി പലരും വിവരങ്ങൾ കൈമാറും. ഈ വിവരമുപയോഗിച്ച് ബാങ്ക് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കും.
പ്രവാസികളെ ഇരയാക്കി ലോട്ടറി തട്ടിപ്പ്
സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള തട്ടിപ്പിൽ അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ് ഇരകൾ. കേരള ലോട്ടറിയുടെ അവസാന അക്ക പ്രവചന മത്സരം, സ്‌ക്രാച്ച് ആൻഡ് വിൻ, വ്യാജ ഓൺലൈൻ സൈറ്റ് വഴി ടിക്കറ്റെടുക്കുന്നവർക്ക് സമ്മാനം ഉറപ്പാകുമെന്ന വാഗ്ദാനം എന്നിങ്ങനെയാണ് തട്ടിപ്പുകൾ. ടിക്കറ്റ് സ്‌കാൻ ചെയ്ത് ചിത്രങ്ങളോ നറുക്കെടുപ്പ് നമ്പറോ നവമാദ്ധ്യമങ്ങളായ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ പോലും വിൽപ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. ലോട്ടറി ടിക്കറ്റ് എടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഏജന്റിൽ നിന്നും നേരിട്ട് എടുക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
രണ്ട് വർഷം കഠിനതടവ് ശിക്ഷ
കേരള ഭാഗ്യക്കുറിയുടെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന നിയമലംഘനങ്ങൾക്ക് ജാമ്യമില്ലാ വകുപ്പനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാം. ടിക്കറ്റുകളിൽ കൃത്രിമം കാട്ടി സമ്മാനത്തിന് ഹാജരാക്കുക, വ്യാജമായ അവകാശവാദം ഉന്നയിക്കുക എന്നിവയും ശിക്ഷാർഹമാണ്. 1998ലെ ലോട്ടറി റെഗുലേഷൻ നിയമം, ലോട്ടറി ഭേദഗതി ചട്ടം എന്നിവ പ്രകാരം കുറ്റവാളികൾക്ക് രണ്ട് വർഷം കഠിനതടവും പിഴയും രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
ശ്രദ്ധിക്കാൻ
അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ മാറ്റുമ്പോഴോ, ഉപയോഗിക്കാതിരിക്കുമ്പോഴോ ബാങ്കിൽ അപ്‌ഡേറ്റ് ചെയ്യണം.
ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അലെർട് മെസേജ് ലഭിക്കാൻ ഇമെയിലും ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്യണം.
അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ മാറ്റുമ്പോഴും നമ്പർ ദീർഘകാലം ഉപയോഗിക്കാതിരിക്കുമ്പോഴും ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |