വിദ്യാർത്ഥികളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു
ബാഗുകൾ പിടിച്ചുവച്ചു
രണ്ട് കെ.എസ്.യുക്കാർ കരുതൽ തടങ്കലിൽ
കോഴിക്കോട്: കരിങ്കൊടി പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് പ്രതിപക്ഷ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നത് തുടരവേ, കോഴിക്കോട്ട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികൾ കറുത്ത വസ്ത്രവും മാസ്കും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് വിവാദത്തിലായി. ഇന്നലെ മീഞ്ചന്ത ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സംസ്ഥാന ജൈവ വൈവിദ്ധ്യ കോൺഗ്രസ് ഉദ്ഘാടന സമ്മേളനത്തിലായിരുന്നു വിലക്ക്. കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് ഇതുസംബന്ധിച്ച് മുൻകൂർ നിർദ്ദേശം നൽകിയതും വിവാദത്തിലായിരുന്നു.
കറുത്ത മാസ്‌ക് ധരിച്ചെത്തിയ രണ്ടുകുട്ടികളോട് അത് അഴിച്ചുമാറ്റാൻ പൊലീസ് നിർദ്ദേശിച്ചു. കറുത്ത ടീ ഷർട്ടിട്ട് എത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. ഗസ്റ്റ് ഹൗസിന് സമീപത്ത് കരിങ്കൊടിയുമായി എത്തിയ കെ.എസ്.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് എം.പി.രാഗിൻ എന്നിവരെ കരുതൽ തടങ്കലിലാക്കി. ഈ വഴിയായിരുന്നു മുഖ്യമന്ത്രി സമ്മേളനത്തിനെത്തിയത്. സമ്മേളനത്തിന് എത്തിയവരുടേയും മാദ്ധ്യമപ്രവർത്തകരുടെയും ബാഗുകളുംമറ്റും മുഖ്യമന്ത്രി മടങ്ങുന്നതുവരെ പിടിച്ചുവച്ചു. ഇത് പൊലീസുമായുള്ള വാക്കേറ്റത്തിനിടയാക്കി.
കനത്ത സുരക്ഷയായിരുന്നു നഗരത്തിലും കോളേജ് പരിസരത്തും. ഡി.സി.പി. കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിൽ 212 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. കണ്ണൂരിൽ നിന്നാണ് മുഖ്യമന്ത്രി എത്തിയത്. അകമ്പടിയായി അവിടത്തെ പൊലീസും എത്തിയിരുന്നു. രാവിലെ 10നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ്. രാവിലെ എട്ടുമുതൽ നഗരം പൊലീസ് വലയത്തിലായി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് മീഞ്ചന്ത മിനിബൈപ്പാസും എരഞ്ഞിപ്പാലം ബൈപ്പാസും ബേപ്പൂർ-കല്ലായി റോഡുമെല്ലാം കുരുക്കിലായി. ജനം വലഞ്ഞു. പതിനൊന്നരയ്ക്ക് മുഖ്യമന്ത്രി മടങ്ങിയതോടെയാണ് സ്ഥിതി സാധാരണ നിലയിലായത്. മുമ്പ് ഇത്തരത്തിൽ കറുപ്പിന് പൊലീസ് വിലക്കേർപ്പെടുത്തിയത് വിവാദത്തിലായതിനെത്തുടർന്ന് അത്തരമൊരു നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സ്ത്രീകളെ പരിശോധിക്കാൻ പ്രത്യേക റൂം
സ്ത്രീകളെ പരിശോധിക്കാനായി പ്രത്യേക റൂം പൊലീസ് ഒരുക്കിയിരുന്നു. ബാഗുമായി ആരുമായും ഉള്ളിലേക്ക് കടത്തിവിട്ടില്ല. ചാനൽ, പത്ര ഫോട്ടോഗ്രാഫർമാരെ മാത്രമാണ് ബാഗുമായി അനുവദിച്ചത്. കാമറകളും ബാറ്ററിയുംവരെ പരിശോധിച്ചു. പ്രസ് ക്ലബിന്റെ തിരിച്ചറിയൽ കാർഡുമായെത്തിയ മാദ്ധ്യമപ്രവർത്തകരെയും തടഞ്ഞു. സ്വന്തം സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് വേണമെന്നായിരുന്നു ആവശ്യം. ഉദ്ഘാടന വേദിക്ക് മുന്നിലൊരുക്കിയ ബാരിക്കേഡിന് അപ്പുറത്ത് മാത്രമായിരുന്നു ഫോട്ടോഗ്രാഫർമാർക്കും സ്ഥാനം.
ആവശ്യപ്പെട്ടത് പൊലീസ്: പ്രിൻസിപ്പൽ
വിദ്യാർത്ഥികൾ കറുപ്പ് വസ്ത്രവും മാസ്കും ഒഴിവാക്കണമെന്നത് കോളേജിന്റെ തീരുമാനമായിരുന്നില്ലെന്ന് പ്രിൻസിപ്പൽ ഡോ.എടക്കോട്ട് ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി പൊലീസുകാരെത്തിയപ്പോൾ കുട്ടികളോട് ഇവ ഒഴിവാക്കാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞിരുന്നു. കർശന നിർദ്ദേശമായിട്ടല്ല, പറ്റുമെങ്കിൽ ചെയ്യണമെന്നായിരുന്നു പറഞ്ഞിരുന്നത്. എച്ച്.ഒ.ഡി ഗ്രൂപ്പിൽ താൻ അത് പോസ്റ്റു ചെയ്തു എന്നല്ലാതെ സർക്കുലറൊന്നും ഇറക്കിയിട്ടില്ല. ചില കുട്ടികളെ പൊലീസ് ചോദ്യം ചെയ്തകാര്യം തനിക്കറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |