കൊൽക്കത്ത: ഒരിക്കൽക്കൂടി ഫൈനലിൽ ബംഗാളിനെ വീഴ്ത്തി സൗരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. ബംഗാളിന്റെ കളിമുറ്റമായ ഈഡൻ ഗാർഡൻസിൽ ഒൻപത് വിക്കറ്റ് വിജയം നേടിയാണ് സൗരാഷ്ട്ര തങ്ങളുടെ രണ്ടാം രഞ്ജി ട്രോഫി വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്സിൽ ബംഗാളിനെ 174 ന് ഒതുക്കിയ സൗരാഷ്ട്ര മറുപടിയായി 404 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 241 റൺസിൽ ആൾഒൗട്ടായതോടെ 12 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര മറികടന്നു. രണ്ട് ഇന്നിംഗ്സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ ജയദേവ് ഉനദ്കദാണ് ഫൈനലിലെ മാൻ ഒഫ് ദ മാച്ച്. രഞ്ജി ഫൈനലിനായി ഓസീസിനെതിരായ ടെസ്റ്റ് ടീമിൽ നിന്ന് താത്കാലിക വിടുതൽ വാങ്ങിയാണ് ഉനദ്കദ് എത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ ചേതൻ സകരിയ ഉനദ്കദിന് മികച്ച പിന്തുണ നൽകി. 2 ഈ സീസണിലെ സൗരാഷ്ട്രയുടെ രണ്ടാം കിരീടമാണിത്. നേരത്തേ അവർ വിജയ് ഹസാരെ ട്രോഫിയും നേടിയിരുന്നു. 2 ഇത് രണ്ടാം തവണയാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി നേടുന്നത്. 2019-20 സീസണിലാണ് സൗരാഷ്ട്ര ആദ്യമായി രഞ്ജി കിരീടം നേടിയത്. അന്നും ബംഗാളിനെയാണ് ഫൈനലിൽ തോൽപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |