തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലുള്ള ബോയ്സ്, ഗേൾസ് സ്കൂളുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ മിക്സഡ് ആകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
ഒരു സ്കൂളും നിർബന്ധിതമായി മിക്സഡ് ആക്കില്ലെന്ന് വകുപ്പുമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ സ്കൂളുകൾക്കായി തദ്ദേശസ്ഥാപനത്തിന്റെ അനുമതിയോടെ പി.ടി.എയും എയ്ഡഡ് സ്കൂളുകൾക്കായി മാനേജരും പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന സർക്കാരിന് അപേക്ഷ നൽകിയാൽ മാത്രമേ സ്കൂൾ മിക്സഡ് ആക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ. സ്കൂളിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വിവരങ്ങളും അപേക്ഷയോടൊപ്പം നൽകണം. സ്കൂളുകളിൽ കെ.ഇ.ആർ വ്യവസ്ഥകൾ പ്രകാരം മതിയായ എണ്ണം ക്ളാസ് മുറികൾ, കുടിവെള്ളം, ഫർണിചർ സൗകര്യം എന്നിവ വേണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ശുചിമുറികൾ വെവ്വേറെ വേണം. അധിക വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയും വിധമുള്ള മൈതാനവും ഉറപ്പാക്കണം. അധിക തസ്തികകൾ വേണ്ടി വന്നാൽ ആദ്യ നാല് അദ്ധ്യയന വർഷത്തേക്ക് സംരക്ഷിത അദ്ധ്യാപകരെ നിയമിക്കണം. സ്കൂൾ മിക്സഡ് ആക്കിയാൽ സ്റ്റാഫ് ഫിക്സേഷൻ നടത്തുന്നതിന് സ്കൂൾ ഒരൊറ്റ യൂണിറ്റായി കണക്കാക്കും എന്നിവയാണ് ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ.
സ്കൂൾ ഏകീകരണം: ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ഇല്ലാതാകും
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടനുസരിച്ചുള്ള സ്കൂൾ ഏകീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികകൾ ഇല്ലാതാകും. ഉപജില്ല വിദ്യാഭ്യാസ ഓഫീസ് (എ.ഇ.ഒ), വിദ്യാഭ്യാസ ജില്ലാ ഓഫീസ് (ഡി.ഇ.ഒ) സംവിധാനങ്ങളാണ് ഇല്ലാതാവുക. പകരം ജോയിന്റ് ഡയറക്ടർ തസ്തിക ബ്ളോക്ക്, കോർപ്പറേഷൻ തലങ്ങളിൽ നിലവിൽ വരും. സ്കൂൾ എഡ്യുക്കേഷൻ ഓഫീസ് (എസ്.ഇ.ഒ) എന്നാവും അറിയപ്പെടുക. ജില്ലാ തലത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് (ഡി.ഡി.ഇ) ജോയിന്റ് ഡയറക്ടറുടെ ഓഫീസാകും. ഏകീകരണത്തിലൂടെ വിദ്യാഭ്യാസ ഓഫീസുകളുടെ എണ്ണം 50ലധികം കുറയുന്നത് സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യതയും കുറയ്ക്കും. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഏകീകരണ പ്രവർത്തനങ്ങൾ.
സംസ്ഥാനത്താകെ 163 എ.ഇ.ഒാഫീസുകളും, 41 ഡി.ഇ ഓഫീസുകളുമാണുള്ളത്. ഇതോടൊപ്പം ഹയർസെക്കൻഡറി വിഭാഗത്തിലെ ഏഴ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും വി.എച്ച്.എസ്.ഇയുടെ ഏഴ് അസിസ്റ്റൻഡ് ഡയറക്ടർ ഓഫീസുകളും ലയനത്തോടെ ഇല്ലാതാകും. സംസ്ഥാനത്താകെ 152 ബ്ളോക്കുകളുണ്ട്. സ്കൂളുകൾ കൂടുതലുള്ള കോർപറേഷനുകളിൽ ഒന്നിലധികം ഓഫീസുകൾ വേണ്ടിവരും. അങ്ങനെയായാൽ 160 വിദ്യാഭ്യാസ ഓഫീസുകളാണ് സൃഷ്ടിക്കേണ്ടിവരിക.
എയ്ഡഡ് അദ്ധ്യാപകരെ
ഒഴിവാക്കിയതിൽ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിന് ഗവ. സ്കൂൾ അദ്ധ്യാപകരെ മാത്രം നിയമിച്ചതിൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് പ്രതിഷേധം. തങ്ങളെ ഇക്കുറിയും അവഗണിച്ചുവെന്നാണ് അവരുടെ പരാതി. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ്, പ്രാക്ടിക്കൽ പരീക്ഷാ എക്സാമിനർ പോസ്റ്റുകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകർ തന്നെ വേണമെന്നാണ് 2022 ജനുവരിയിൽ പരിഷ്കരിച്ച ഹയർ സെക്കൻഡറി പരീക്ഷാ മാന്വവലിൽ പറയുന്നത്. ഇതിനെതിരെ പ്രതിഷേധമുയർന്നിട്ടും മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ ആരോപിക്കുന്നു.
കഴിഞ്ഞവർഷം വരെ ഗൾഫിലെ അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ചീഫ് സൂപ്രണ്ടായും, പരീക്ഷാ ഇൻവിജിലേറ്റർമാരായും അവിടത്തെ അദ്ധ്യാപകരെയാണ് നിയമിച്ചിരുന്നത്. ഡെപ്യൂട്ടി ചീഫിനെ മാത്രമാണ് കേരളത്തിൽ നിന്ന് പോസ്റ്റ് ചെയ്തിരുന്നത്. ഇക്കുറി മാർച്ചിൽ നടക്കുന്ന പരീക്ഷയ്ക്ക്, ചീഫ് സൂപ്രണ്ടുമാരായും നിയമിച്ചിരിക്കുന്നത് കേരളത്തിലെ സർക്കാർ സ്കൂൾ അദ്ധ്യാപകരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |