വാഷിംഗ്ടൺ : രോഗബാധിതനായ യു.എസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ( 98 ) ആശുപത്രി ചികിത്സ അവസാനിപ്പിക്കുന്നു. ശേഷിക്കുന്ന ജീവിതം ജോർജിയയിലെ തന്റെ വസതിയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും അദ്ദേഹത്തിന് അവിടെ പ്രത്യേക പരിചരണം നൽകുമെന്നും ദ കാർട്ടർ സെന്റർ അറിയിച്ചു. അദ്ദേഹം സ്ഥാപിച്ച എൻ.ജി.ഒ ആണ് ദ കാർട്ടർ സെന്റർ. അതേ സമയം, ആശുപത്രി ചികിത്സ അവസാനിപ്പിക്കാൻ പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമാക്കിയില്ല. ത്വക്കിനെ ബാധിക്കുന്ന കാൻസറായ മെലനോമ അദ്ദേഹത്തിന്റെ കരളിലും തലയിലേക്കും മുമ്പ് ബാധിച്ചിരുന്നു. 2015ൽ ഇതിനെ അതിജീവിച്ച അദ്ദേഹത്തിന് 2019ൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തുടർന്ന് വിശ്രമ ജീവിതം നയിച്ചുവരികയാണ്. ഇതിനിടെ നിരവധി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പല തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്നി റോസലിൻ കാർട്ടർ ( 95 ) അദ്ദേഹത്തിന് പിന്തുണയേകി ഒപ്പമുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന മുൻ യു.എസ് പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം കൂടുതൽ ജിമ്മി കാർട്ടറിനാണ്. 1924 ഒക്ടോബർ 1ന് ജോർജിയ സ്റ്റേറ്റിലെ പ്ലെയിൻസിൽ ജനിച്ച അദ്ദേഹം യു.എസിന്റെ 39ാം പ്രസിഡന്റായിരുന്നു. 2018ൽ ജോർജ് എച്ച്.ഡബ്ല്യു. ബുഷ് 94ാം വയസിൽ അന്തരിച്ചതോടെയാണ് യു.എസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പ്രസിഡന്റായി ജിമ്മി കാർട്ടർ മാറിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുവേദിയിൽ നിന്ന് ഒഴിഞ്ഞാണ് ജിമ്മി കാർട്ടർ ജീവിക്കുന്നത്. എന്നാൽ ലോകമെമ്പാടും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയും മറ്റും പറ്റി തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നത് തുടർന്നു. യു.എസ് നേവി ലെഫ്റ്റനന്റ് ആയിരുന്ന അദ്ദേഹം ജോർജിയയുടെ മുൻ ഗവർണർ കൂടിയായിരുന്നു. 1977 മുതൽ 1981 വരെയാണ് അദ്ദേഹം യു.എസ് പ്രസിഡന്റായിരുന്നത്. ഡെമോക്രാറ്റിക് നേതാവായ അദ്ദേഹം മനുഷ്യാവകാശങ്ങൾക്കായി നടത്തിയ പ്രചാരണങ്ങൾ മുൻനിറുത്തി 2002ൽ സമാധാന നോബൽ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |