ഭോപ്പാൽ: നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയെ അധികാരത്തിലെത്തിക്കണമെന്ന് മദ്ധ്യപ്രദേശിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്‌നയിൽ ഒരു മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. ഈ സർക്കാർ ദളിതരുടെയും, ദരിദ്രരുടെയും പിന്നാക്ക സമുദായക്കാരുടെയും ഗോത്രവർഗക്കാരുടെയും സർക്കാർ ആയിരിക്കുമെന്ന് 2014ൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റപ്പോൾ അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നു. ഒരു സർക്കാരിന്റെ മുൻഗണനകൾ എന്തായിരിക്കണമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. പാവങ്ങൾക്ക് വേണ്ടിയുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കിയെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഇതാണ് ബി ജെ പിയുടെ മുഖമുദ്ര. ദരിദ്രരായ പാവപ്പെട്ടവരെ അന്തസോടെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നർത്ഥമുള്ള 'അന്ത്യോദയ' എന്ന തത്വമാണ് ബി ജെ പി പാലിക്കുന്നത്.
കോൺഗ്രസിന്റെ ഭരണകാലത്ത് വീടുകളിൽ ശൗചാലയങ്ങൾ ഇല്ലായിരുന്നു. പത്തുകോടി ശൗചാലയങ്ങളാണ് മോദി സർക്കാർ നിർമിച്ചുനൽകിയത്. പട്ടികവർഗക്കാരും ഗോത്രസമുദായങ്ങളുമായിരുന്നു ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. മൂന്നുകോടി ജനങ്ങൾക്ക് വീട് നിർമിച്ചുനൽകി. അഞ്ച് ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസുകൾ നൽകി. കൊവിഡ് കാലത്ത് എല്ലാവർക്കും വാക്‌സിനേഷൻ സൗജന്യമാക്കി. രാജ്യത്തെ മുഴുവനും കൊവിഡിൽ നിന്ന് സംരക്ഷിച്ചു. കഴിഞ്ഞ രണ്ടരവർഷമായി 80 കോടിവരുന്ന പാവപ്പെട്ടവർക്ക് എല്ലാ മാസവും അഞ്ചുകിലോ അരി നൽകിവരുന്നു.
ഗോത്രസമുദായങ്ങളിലെ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കാൻ രാജ്യത്തുടനീളമായി പത്ത് സ്‌മാരകങ്ങൾ 200 കോടി രൂപ ചെലവിൽ പണിയുകയാണ്. കോൺഗ്രസ് ഒരിക്കലും ഒരു ഗോത്രവർഗ അംഗത്തെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കിയിട്ടില്ല. എന്നാൽ ദ്രൗപതി മുർമുവിനെ രാഷ്ട്രപതി ഭവനിലെ ഉന്നത ഓഫീസിൽ ഇരുത്തി ഇന്ത്യയിലെ ഗോത്രങ്ങളോടുള്ള ആദരവ് പ്രകടിപ്പിച്ചത് പ്രധാനമന്ത്രി മോദിയാണെന്നും അമിത് ഷാ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |