റായ്പൂർ : കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും യാത്ര സംഘടിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. രണ്ടാം ഭാരത് ജോഡോ യാത്ര നടത്താൻ റായ്‌പൂരിൽ ചേർന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനം തീരുമാനിച്ചു. അരുണാചലിലെ പാസിഘട്ട് മുതൽ ഗുജറാത്തിലെ പോർബന്തർ വരെയാകും യാത്ര സംഘടിപ്പിക്കുന്നത്.
രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര കിഴക്ക് പടിഞ്ഞാറൻ മേഖലയിലായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. രണ്ടാംഘട്ടം പൂർണമായും പദയാത്ര ആയിരിക്കില്ലെന്നും ഒന്നാം ഘട്ടത്തിന്റെയത്ര ദൈർഘ്യമുണ്ടാകില്ലെന്നും ജയറാം രമേഷ് വ്യക്തമാക്കി. ഈ വർഷം ജൂണിലോ നവംബറിന് മുൻപോ യാത്ര നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം വേണ്ടത്ര തയ്യാറെടുപ്പുകളോടെ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ് പ്ലീനറി സമ്മേളനം ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണ്ണാടകം, ഛത്തീസ്ഘട്ട് എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിലെ നിയമസഭ ഫലം നിർണായകമാണ്. പാർട്ടിയുടെ പ്രതാപം തിരിച്ചു പിടിക്കാൻ അച്ചടക്കത്തോടെയും ഐക്യത്തോടെയും മുന്നേറാനും കോൺഗ്രസ് പ്ലീനറി സമ്മേളനം ആഹ്വാനം ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ വിജയം നേടുന്നതിനായി കർഷകരുടെ ഹൃദയത്തിൽ ഇടം നേടുന്ന പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ഉണ്ടായത്. കർഷകരുടെ കടം എഴുതി തള്ളുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. അധികാരത്തിൽ തിരിച്ചെത്തിയാൽ ആറ് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളും. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പാസാക്കിയ കാർഷിക പ്രമേയത്തിലാണ് ഈ വിവരങ്ങളുള്ളത്. കർഷകരുടെ ഭൂമിയിൽ ജപ്തി നടപടികൾ ഉണ്ടാവില്ലെന്നും, കർഷകർക്കെതിരെ ക്രിമിനൽ നടപടിയുണ്ടാവില്ലെന്നും കോൺഗ്രസ് ഉറപ്പ് നൽകുന്നു. രാജ്യത്തെ എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കുമെന്നും പ്രമേയം വാഗ്ദാനം ചെയ്യുന്നു. പിന്നാക്ക ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് രാജ്യത്ത് ജാതി സെൻസസ് നടത്തുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |