തിരുവനന്തപുരം: ലൈഫ്‌മിഷൻ കോഴയിടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ് ലഭിച്ചിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നിയമസഭയിലെ ഓഫീസിൽ. നിയമസഭയുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്. ഇന്ന് രാവിലെ 10മണിയ്‌ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയത്.
ലൈഫ്‌മിഷനിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ കോഴയിടപാട് നടന്നതായും ഈ പണം ഗൂഢാലോചനയിൽ പങ്കുള്ളവർക്ക് ലഭിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ സ്വപ്ന സുരേഷുമായി ബന്ധമില്ലെന്ന നിലപാടാണ് സി.എം. രവീന്ദ്രൻ സ്വീകരിച്ചിരുന്നത്.
രവീന്ദ്രനും സ്വപ്നയും തമ്മിൽ വാട്സ്ആപ്പ് വഴി നടത്തിയ സംഭാഷണങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദിച്ചറിയും. കോഴയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടോ എന്നും പരിശോധിക്കും.
വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമിക്കാൻ യു.എ.ഇ റെഡ് ക്രെസന്റ് കരാറുകാരായ യൂണിടെക്കിന് നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് കേസ്. കോഴത്തുക ആർക്കൊക്കെ ലഭിച്ചെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വപ്ന സുരേഷ്, യൂണിടെക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയ വിവരങ്ങൾ അറിയാനാണ് രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |