തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കറുപ്പ് വിരോധമെന്നത് മാദ്ധ്യമസൃഷ്ടിയാണെന്ന് പിണറായി വിജയൻ
നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറുപ്പ് മാസ്ക്, കറുത്ത് തൂവാല, കുറുപ്പ് ഷർട്ട്, കരിങ്കൊടി എന്നിവയോട് മുഖ്യമന്ത്രിക്ക് വിരോധമെന്ന മട്ടിലാണ് പറയുന്നത്. അത്തരമൊരു നിലപാട് സർക്കാരിനില്ല. സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ചില മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്നതാണിത്. എന്നാൽ, കറുത്ത തുണി കാട്ടിയവർക്കുനേരെ നിറയൊഴിച്ച സംഭവം നാട്ടിൽ ഉണ്ടായിട്ടുണ്ട്. അതിന് നേതൃത്വം കൊടുത്തവർ ഇപ്പോൾ പുണ്യവാളാൻമാരായാണ് സംസാരിക്കുന്നത്. കൂത്തുപറമ്പ് വെടിവയ്പിനെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെയാണ് വിമർശിക്കുന്നത്. അത് തന്റെ ഇഷ്ടത്തിനുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിശിഷ്ടവ്യക്തികൾക്കും, അതിവിശിഷ്ടവ്യക്തികൾക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. ഇതുപ്രകാരം സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊളളുന്നത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബന്ധപ്പെട്ട അധികാരികൾ ഉൾപ്പെടുന്ന സെക്യൂരിറ്റിറിവ്യൂ കമ്മിറ്റിയുമാണ്.
ഓരോ 6 മാസം കൂടുമ്പോഴും സെക്യൂരിറ്റിറിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്ടവ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവലോകനവും പുനഃപരിശോധനയും നടത്തുകയും ചെയ്തുവരുന്നു. ഇപ്രകാരം സംസ്ഥാന മുഖ്യമന്ത്രിക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുളളത് ഇസ്സഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷയാണ്. ഇതേ സുരക്ഷതന്നെയാണ് സംസ്ഥാന ഗവർണർക്കും വയനാട് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽഗാന്ധി എം.പിക്കും ഒരുക്കിയിട്ടുളളത്.
ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാൾ പ്രകാരം നൽകുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കുള്ളൂ. പ്രത്യേക സാഹചര്യങ്ങളിൽ ചില സമരമുറകൾ അരങ്ങേറുമ്പോൾ അതിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും പൊലീസ് സ്വീകരിക്കുന്നുണ്ട്. വാഹനവ്യൂഹത്തിനു മുന്നിൽ മൂന്നോ നാലോ പേർ എടുത്തുചാടാൻ തയ്യാറാകുമ്പോൾ അവർ ഒരുപക്ഷേ, അതിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കുന്നില്ല. എന്നാൽ,അവരെ അതിനായി തയ്യാറാക്കുന്നവർക്ക് അതിന്റെ പ്രത്യാഘാതങ്ങൾ നന്നായി അറിയാം. അവർ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമ്പോൾ വരുന്ന മോഹഭംഗമാണ് പിന്നീടുള്ള വർത്തമാനങ്ങളിൽ കാണുന്നത്. ഇത്തരം സാഹചര്യത്തിൽ അനിവാര്യമായ നിയമനടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ധന സെസിനെതിരെ പ്രതിപക്ഷം നടത്തുന്നത് ആളില്ലാസമരമാണ്.കേന്ദ്രസർക്കാർ 13തവണ ഇന്ധനത്തിന് സെസും നികുതിയും കൂട്ടി. അതിനെതിരെ യു.ഡി.എഫ് എന്താണ് സമരത്തിനിറങ്ങാത്തത്. അതാണ് ജനങ്ങൾ ചിന്തിക്കുന്നത്. അതിനാലാണ് ജനങ്ങൾ സർക്കാരിനോടൊപ്പം നിൽക്കുന്നത്. യു.ഡി.എഫ് കോലാഹലങ്ങൾ ജനപിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലം നേടാൻ നടപടിയെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്നാടുമായുള്ള പറമ്പിക്കുളം ആളിയാർ കരാറനുസരിച്ച് കേരളത്തിന് അവകാശപ്പെട്ട ജലം നേടിയെടുക്കാൻ ഉദ്യോഗസ്ഥതലത്തിൽ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.കെ.ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കരാറനുസരിച്ച് പ്രതിവർഷം 12300ടി.എം.സി ജലമാണ് കേരളത്തിന് ചേരേണ്ടത്.പറമ്പിക്കുളം,തുണക്കടവ്,പെരുവള്ളിപ്പള്ളം എന്നീ അണക്കെട്ടുകളിൽ 16.5ടി.എം.സിക്ക്മേൽ വെള്ളമെത്തിയാൽ 15.5 ടി.എം.സി.ജലം കേരളത്തിന് കിട്ടേണ്ടതാണ്.കഴിഞ്ഞ രണ്ടുവർഷങ്ങളിലും ജലം കിട്ടി. ഈ വർഷത്തെ നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |