കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സംഗീതാദ്ധ്യാപകരുടെ സ്ഥിരം തസ്തിക അനുവദിക്കൽ സർക്കാർ ഗൗരവത്തോടെ ചിന്തിക്കണമെന്ന് ഹൈക്കോടതി. പ്രൈമറി സ്കൂളുകളിലെങ്കിലും ഇതു നടപ്പാക്കണം. കുട്ടികളുടെ എണ്ണം, പീരീഡുകളുടെ എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കി സംഗീതാദ്ധ്യാപക തസ്തിക അനുവദിക്കുന്നത് കുട്ടികളോടുള്ള വിവേചനമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
സംഗീതാദ്ധ്യാപികയുടെ പാർട്ട് ടൈം തസ്തികയിൽ മുപ്പതിലേറെ വർഷം ജോലി ചെയ്തിട്ടും സ്ഥിരനിയമനം നൽകാത്തതിനെതിരെ വർക്കല സ്വദേശിനി ആർ. ഹെലൻ തിലകം നൽകിയ ഹർജിയിലാണിത്.നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ സംഗീതത്തിനു മതിയായ പ്രാധാന്യം നൽകുന്നുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി, ഇക്കാര്യത്തിൽ സർക്കാരിന്റെ നയ തീരുമാനമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. കുട്ടികളുടെയോ പീരീഡുകളുടെയോ എണ്ണമല്ല സംഗീതാദ്ധ്യാപക തസ്തിക അനുവദിക്കാനുള്ള മാനദണ്ഡം. സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നതും കാരണമാകരുത്. കുട്ടികളിൽ സംഗീതത്തിനുള്ള പ്രാധാന്യം വിശദീകരിക്കാനായി 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്തമായ താരാട്ട് പാട്ടും സാന്ത്വനം എന്ന ചിത്രത്തിനു വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച 'ഉണ്ണി വാവാവോ..' എന്ന പാട്ടും വിധിന്യായത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്തെ എൽ.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ വർക്കലയിലെ ബ്ളൈൻഡ് സ്കൂളിൽ പാർട്ട് ടൈം ഇൻസ്ട്രുമെന്റൽ മ്യൂസിക് അദ്ധ്യാപികയായി ഹർജിക്കാരി 1992ലാണ് നിയമിക്കപ്പെട്ടത്. നിയമനം സ്ഥിരപ്പെടുത്താൻ വർഷങ്ങളായി കേസ് നടത്തുന്ന ഹർജിക്കാരി മാർച്ച് 31ന് സർവീസിൽ നിന്ന് വിരമിക്കും. അഞ്ചു വർഷം പാർട്ട് ടൈം മ്യൂസിക് ടീച്ചറായി സേവനം അനുഷ്ഠിച്ചവർക്ക് ഫുൾ ടൈം മ്യൂസിക് ടീച്ചറായി പ്രൊമോഷൻ നൽകാമെന്ന സർക്കാർ ഉത്തരവിന്റെ ആനുകൂല്യം ഇവർക്ക് നൽകാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം നൽകാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |