തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. നികുതിപിരിവിലെ കെടുകാര്യസ്ഥത സംബന്ധിച്ചായിരുന്നു നോട്ടീസ്. വിഷയം സബ്‌മിഷനായി ഉന്നയിക്കാമെന്ന് സ്‌പീക്കർ റൂളിംഗ് നടത്തുകയായിരുന്നു. ബഡ്‌ജറ്റ് ചർച്ചയിൽ വിഷയം വന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
നികുതിപിരിവ് ഗൗരവമുള്ള വിഷയമാണെന്നും ചർച്ചയില്ലെങ്കിൽ പിന്നെ എന്ത് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. സർക്കാരിന് ചർച്ചയെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. വാക്കൗട്ടിന് പിന്നാലെ നിയമസഭ മീഡിയ റൂമിലും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലമായി സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ഐ ജി എസ് ടി പൂളിൽ നിന്ന് പിരിച്ചെടുക്കാനുള്ളത് 25000 കോടി രൂപയാണ്. ഇത് ചരക്ക് ഗതാഗതത്തിൽ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട തുകയാണ്. ഐ ജി എസ് ടി ഇനത്തിൽ ഏറ്റവും കൂടുതൽ നികുതി ലഭിക്കേണ്ട സംസ്ഥാനമാണ് കേരളം.
ഒരുവർഷം ശരാശരി അയ്യായിരം കോടിയുടെ നഷ്ടം കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ജി എസ് ടി സംവിധാനത്തിൽ പുനഃക്രമീകരണം നടത്തണമെന്ന് പ്രതിപക്ഷം പലയാവർത്തി ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ജി എസ് ടി ഇന്റലിജൻസ്, സർവയലൻസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ പ്രവർത്തനം ഇല്ലെന്നും വി ഡി സതീശൻ ആരോപിച്ചു. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു. ഇത് നിയമസഭയിൽ ചർച്ച ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോ? ഇന്ന് വീണ്ടും പ്രതിരോധത്തിലാകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് സ്പീക്കർ നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.
ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലാണ് സഭ പ്രക്ഷുബ്ധമായത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ നേരിട്ടുള്ള ആരോപണവുമായി ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിച്ച കോൺഗ്രസ് അംഗം മാത്യു കുഴൽനാടനാണ്. ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം. രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയുണ്ടായ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയാക്രമണം സി പി എമ്മിനും ഭരണമുന്നണിക്കും അലോസരമായിരിക്കുകയാണ്.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേ സഭയിൽ പ്രതിപക്ഷം ആരോപണമുയർത്തിയപ്പോഴെല്ലാം ശക്തമായ മറുപടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധം തീർത്തിരുന്നു. 'ഈ കൈകൾ ശുദ്ധമായത് കൊണ്ടുതന്നെയാണ് ശുദ്ധമാണെന്ന് പറയുന്നത്" എന്ന് ശബ്ദമുയർത്തി, കൈകളുയർത്തിക്കാട്ടി മുഖ്യമന്ത്രി അന്ന് പറഞ്ഞത് പ്രതിപക്ഷത്തെ ഇരുത്താൻ പോന്നതായിരുന്നു. എന്നാൽ, ഇന്നലെ ആദ്യമേ കടന്നാക്രമിക്കുന്ന പ്രതിപക്ഷത്തിന് മുന്നിൽ നിയന്ത്രണം വിടുന്ന മുഖ്യമന്ത്രിയെയാണ് കണ്ടത്.
കേസിൽ ഇ ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടും പ്രതി എം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റുമടക്കം മാത്യു കുഴൽനാടൻ ഉദ്ധരിച്ചത് മുഖ്യമന്ത്രിയുടെ രോഷം ആളിക്കത്തിക്കാനിടയാക്കി. നിയമസഭയിൽ ഏറ്റവും പിൻബെഞ്ചുകാരനായ പുതുമുഖ അംഗം കുഴൽനാടന് പല തവണ എഴുന്നേറ്റ് മറുപടി നൽകാൻ മുഖ്യമന്ത്രി ഒരുമ്പെടുന്ന കാഴ്ചയും അസാധാരണമായി. പ്രതിപക്ഷ നീക്കത്തിൽ ഭരണപക്ഷമാകെ പകച്ചുപോയെന്ന് വ്യക്തമാക്കുന്നതായിരുന്നു സഭയിലെ രംഗങ്ങൾ. മുഖ്യമന്ത്രിക്ക് പിന്നാലെ ഭരണപക്ഷമാകെ എഴുന്നേറ്റ് പ്രതിപക്ഷത്തിന് നേരെ കയർത്തതോടെ സഭ സംഘർഷഭരിതമായി. പ്രകോപനത്തിൽ കൂസാതെ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മാത്യു കുഴൽനാടനെയാണ് സഭ കണ്ടത്.
ബഹളത്തെ തുടർന്ന് സ്പീക്കർക്ക് ഇടയ്ക്ക് സഭ നിറുത്തിവയ്ക്കേണ്ടി വന്നു. പ്രതിപക്ഷത്തിന്റെ പ്രകോപനപരമായ പരാമർശങ്ങളിൽ ഇടപെടാത്ത സ്പീക്കർ എ എൻ ഷംസീറിന്റെ സമീപനത്തിലും മുഖ്യമന്ത്രിക്ക് നീരസമുള്ള സൂചനയുണ്ട്. "എന്തും പറയാൻ തനിക്ക് അവകാശമുണ്ടെന്ന മട്ടിൽ ചട്ടവിരുദ്ധമായി അംഗം ഇവിടെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത് അങ്ങും കേൾക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്"- ഒരുവേള സ്പീക്കറെ നോക്കി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സഭ നിറുത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോൾ മുഖ്യമന്ത്രി അതൃപ്തി പ്രകടമാക്കിയിട്ടും മാത്യു കുഴൽനാടൻ സംസാരിക്കുന്നതിൽ സ്പീക്കർ ഇടപെടാതിരുന്നതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്നാണ് വ്യാഖ്യാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |