കോഴിക്കോട്: അഞ്ച് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്‌ദ്ധ സംഘത്തിന്റെ അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് യുവതി. 'മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പറയണം. ഞാൻ വിഴുങ്ങിയതാണോ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു. നീതി കിട്ടുംവരെ പോരാടും.'- ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ല കത്രിക എന്നാണ് വിദഗ്‌ദ്ധ സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ നടന്നത്. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസ്ട്രുമെന്റൽ രജിസ്ട്രേഷൻ ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. അതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്. എന്നാൽ ആ കാലഘട്ടത്തിൽ ഇൻസ്ട്രുമെന്റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടുത്തെയാണെന്ന് മെഡിക്കൽ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. കാലപ്പഴക്കം നിർണയിക്കാൻ ഫോറൻസിക് സംഘത്തിന്റെ സഹായവും തേടിയിരുന്നു.
ഹർഷിനയുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രണ്ട് സമിതിയെകൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണെന്ന് കണ്ടെത്താനായില്ല. ആദ്യ അന്വേഷണത്തിന് ശേഷം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്‌ദ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |