പാലക്കാട്: ഗവ.മെഡിക്കൽ കോളേജ് മേയിൽ പൂർണ സജ്ജമാക്കി നാടിന് സമർപ്പിക്കും. നിലവിൽ ഒ.പി വിഭാഗം ചികിത്സ മാത്രമാണുള്ളത്. കെട്ടിടത്തിന്റെ സിവിൽ വർക്കുകളെല്ലാം പൂർത്തിയായി. വാർഡ് ബ്ലോക്കുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ഫയർ ആൻഡ് സേഫ്റ്റി, വൈദ്യുതി സബ് സ്റ്റേഷൻ, സ്വീവേജ് പ്ലാന്റ് തുടങ്ങിയവയെല്ലാം പൂർത്തിയായി. ചികിത്സ അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ മേൽനോട്ടം.
പട്ടികജാതി വിഭാഗത്തിലെ 70 പേർക്കും പട്ടിക വർഗവിഭാഗത്തിലെ രണ്ടുപേർക്കുമുൾപ്പെടെ 100 പേർക്കാണ് പ്രതിവർഷം ഇവിടെ എം.ബി.ബി.എസിന് പ്രവേശനം. പി.ജി കോഴ്സുകൾക്കുള്ള നടപടിയും തുടങ്ങി. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ ഏക മെഡിക്കൽ കോളേജിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് 70 ശതമാനമാണ് സംവരണം.
പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണ് ജീവനക്കാർക്ക് ശമ്പളവും ജനങ്ങൾക്ക് ചികിത്സയും നൽകുന്നത്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിനായി 153 അദ്ധ്യാപകരെയും ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്.
ഇതിനുപുറമേ 31 കരാർ അദ്ധ്യാപകരുമുണ്ട്. 400 മറ്റ് ജീവനക്കാരും താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. 150 ജീവനക്കാർ കൂടി ഇനിയും വേണം. അതിനുള്ള നടപടി തുടങ്ങി. സേലം- കൊച്ചി ദേശീയപാതയിലെ ഏക മെഡിക്കൽ കോളേജ് ആശുപത്രിയാണിത്.
മെഡിക്കൽ കോളേജിന് ചുറ്റും റോഡ് നിർമ്മിക്കാൻ രണ്ടുകോടിയുടെ കരാർ നൽകിയിട്ടുണ്ട്. ദിവസവും എഴുനൂറിലധികം രോഗികൾ ഒ.പി വിഭാഗത്തിൽ ചികിത്സ തേടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |