കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയ്ക്കും മകൻ പി.കെ.ജയ്സണും പങ്കാളിത്തമുള്ള മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് ഇന്നലെ നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകൾ ലഭിച്ചതായി വിവരം. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പരാതിയിലാണ്
പരിശോധന.
ഈ റിസോർട്ടിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പാർട്ടി
നേതൃയോഗത്തിൽ ആരോപണമുന്നയിച്ചത് വിവാദമായിരുന്നു . ഇ.പിയും പാർട്ടിയും തമ്മിൽ അകൽച്ചയിലായതും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്നു ഇ.പി. വിട്ടു നിന്നതും ഇതിന്റെ പിന്നാലെയായിരുന്നു.
കൊച്ചിയിലെ ഒരു മാദ്ധ്യമ പ്രവർത്തകൻ ഇ.ഡിക്ക് നൽകിയ പരാതിയിൽ ,റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങൾ നൽകിയിരുന്നു.ഈ പട്ടികയിൽ ഒന്നരക്കോടി രൂപ നിക്ഷേപിച്ചവർ വരെയുണ്ട്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ.പി ജയരാജൻ വഴി വിട്ട ഇടപെടലുകൾ നടത്തിയതിനാൽ ,അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.വൈദേകം റിസോർട്ടിനെതിരായ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് നേരത്തേ സർക്കാരിന് കത്ത് നൽകിയിരുന്നു. റിസോർട്ട് സ്ഥിതി ചെയ്യുന്ന ആന്തൂർ നഗരസഭയുടെ ചെയർപേഴ്സണും ഉദ്യോഗസ്ഥരും നിയമം വിട്ടുള്ള അനുമതി നൽകുന്നതിന് ഗൂഢാലോചന നടത്തിയെന്നും കത്തിൽ
ആരോപിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല.
കണ്ണൂരിൽ സി.പി.എം ശക്തികേന്ദ്രവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാടുമായ മൊറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് വൈദേകം ആയുർവേദ വില്ലേജ്. കുന്നിടിച്ചുള്ള നിർമ്മാണ സമയത്തിനെതിരെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇ.പിയുടെ മകൻ പി.കെ. ജയ്സൺ ഉൾപ്പെടെ ഡയറക്ടർ ബോർഡിലുണ്ടെങ്കിലും, തനിക്ക് ഈ റിസോർട്ടുമായി ബന്ധമില്ലെന്നാണ് ഇ.പിയുടെ വാദം.
ഇ.പിയുടെ റിസോർട്ടിൽ റെയ്ഡ്:
സി.പി.എംപ്രതിരോധത്തിൽ
കണ്ണൂർ : വിളവെടുത്തും കള പറിച്ചും സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ മുന്നേറുമ്പോൾ, ഇടതു മുന്നണി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ജാഥയിൽ
ജയരാജന്റെ അസാന്നിദ്ധ്യം ചർച്ചയാകുന്നതിനിടെയുള്ള റെയ്ഡ് നേതൃത്വത്തിന് കനത്ത തിരിച്ചടിയുമായി.
പാർട്ടിയുടെ വിവിധ ബ്രാഞ്ച് യോഗങ്ങളിലും മറ്റും ഇ.പി.ക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമുയരുമ്പോഴും, നേതൃത്വം മിതത്വം പാലിക്കുകയാണ്. ഇ.പിക്ക് ജാഥയിൽ എവിടെ നിന്നു വേണമെങ്കിലും പങ്കെടുക്കാമെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിക്കുമ്പോഴും ,അദ്ദേഹം ജാഥയോട് മുഖം തിരിഞ്ഞു തന്നെ
നിൽക്കുകയാണ്.
ഇ.പിയുടെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ പി.കെ. ജയ്സണും പങ്കാളിത്തമുള്ള മൊറാഴയിലെ വൈദേകം റിസോർട്ടിനെതിരെ സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ നേതൃയോഗങ്ങളിൽ ആരോപണമുന്നയിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. എന്നാൽ തനിക്ക് റിസോർട്ടുമായി ബന്ധമില്ലെന്നും, തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നുമായിരുന്നു ഇ.പിയുടെ വാദം. ജാഥയിൽ നിന്ന് വിട്ടുനിന്ന ഇ.പി. ജയരാജൻ വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ കൊച്ചിയിലുള്ള വീട്ടിലെത്തിയതും നേതൃത്വത്തെ കുഴക്കി. ജാഥ ഉദ്ഘാടനത്തിന്റെ തലേ ദിവസമാണ് നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ജയരാജൻ എത്തിയത്.ക്ഷണമുണ്ടായിട്ടും കാസർകോട്ടെ ഉദ്ഘാടനച്ചടങ്ങിലും പിന്നീട് സ്വന്തം നാടായ കണ്ണൂരിലെ പര്യടന പരിപാടിയിലും ഇ.പി.യുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു.
റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് ഇ.പി
കണ്ണൂർ: വൈദേകം റിസോർട്ടിലേത് സാധാരണപരിശോധനയാണെന്ന് എൽ.ഡി. എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം കമ്പനി ടി.ഡി. എസ് അടച്ചിരുന്നു. എന്നാൽ ഈ വർഷം അടയ്ക്കേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്നും ഇ.പി. പറഞ്ഞു.
നടന്നത് ആദായ നികുതി സർവ്വെ എന്ന് സി. ഇ. ഒ
കണ്ണൂർ: ഇ. പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർ പേഴ്സണായ വൈദേകം റിസോർട്ടിൽ നടന്ന റെയ്ഡിൽ പ്രതികരിച്ച് സ്ഥാപനത്തിന്റെ സി.ഇ.ഒ തോമസ് ജോസഫ്. ആദായനികുതി സർവേ ആണ് നടക്കുന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ധന ഇടപാടാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.ഡി.എസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നില്ല. കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റാണ്. ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നും വൈദേകം റിസോർട്ട് സി. ഇ .ഒ തോമസ് ജോസഫ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |