തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വകാര്യവത്കരിക്കില്ലെന്നും ആരെയും നിർബന്ധിച്ച് വി.ആർ.എസ് എടുപ്പിക്കില്ലെന്നും മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുവായി വാങ്ങണമെന്ന് ഒരു നിർബന്ധവുമില്ല. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചിനകം ശമ്പളം കൊടുക്കണമെന്നാണ് ആഗ്രഹം. സർക്കാരിൽ നിന്ന് സഹായം ലഭിക്കാൻ ചിലപ്പോൾ പത്താം തീയതിയാകും. ഈ സാഹചര്യത്തിൽ ശമ്പളം അത്യാവശ്യമായി ആവശ്യപ്പെടുന്നവർക്ക് ഗഡുക്കളായി നൽകണമെന്നാണ് സർക്കുലർ ഇറക്കിയത്. ഗഡുക്കളായി വേണ്ട എന്നുള്ളവർ രേഖാമൂലം മറുപടി നൽകിയാൽ ഒറ്റത്തവണയായും ശമ്പളം നൽകാം. എന്നാൽ ട്രേഡ് യൂണിയൻ നേതാക്കളൊഴികെ ജീവനക്കാർ ആരും ഇത്തരത്തിൽ എഴുതി നൽകിയിട്ടില്ല. ഏകപക്ഷീയമായ ഒരു തീരുമാനവും മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ല. എല്ലാ വിഷയത്തിലും ട്രേഡ് യൂണിയനുകളുമായി നിരന്തരം ചർച്ച നടത്തിയിട്ടുണ്ട്. എൽ.ഡി.എഫ് നയത്തിന് വിരുദ്ധമായി ഒരു തീരുമാനവും എടുക്കാൻ ആരെയും അനുവദിക്കില്ല. കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസ് എന്നത് വിവരമുള്ളവർ ചോദിക്കുന്ന ചോദ്യമാണോ എന്നും അറിവുള്ളവർ അത്തരമൊരു പരാമർശം നടത്തില്ലെന്നും കെ. ബാബു തൃപ്പൂണിത്തുറയുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞത് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. ഇതോടെ മന്ത്രി പ്രസ്താവന പിൻവലിച്ചു.
പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം
കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണെന്നും ബൾക്ക് പർച്ചേസ് ആനൂകൂല്യം നീക്കം ചെയ്തതിനാൽ ഡീസൽ ഇനത്തിൽ മാത്രം 20 മുതൽ 30 കോടി രൂപയാണ് അധിക ചെലവുണ്ടാകുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിൽ ജനുവരിയിൽ വരുമാനം 241.10 കോടിയെങ്കിൽ ചെലവ് 333.44 കോടിയാണ്. അധികച്ചെലവ് 92.14 കോടി രൂപയാണ്. സംസ്ഥാന സർക്കാർ നൽകുന്ന സഹായത്തിൽ കുറവ് വന്നത് കെ.എസ്.ആർ.ടി.സി മെച്ചപ്പെട്ടതിന്റെ തെളിവാണ്. സ്വകാര്യ ബസുകൾ 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തേണ്ടെന്ന് നിർദ്ദേശിച്ചത് ഹൈക്കോടതിയാണ്. അങ്ങനെ സർവീസ് നിറുത്തിയ മേഖലകളിൽ കെ.എസ്.ആർ.ടി.സി ബദൽ സംവിധാനം ഏർപ്പെടുത്തി. രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ 'ഗ്രാമവണ്ടി പദ്ധതി' പ്രകാരം 12 വണ്ടികളാണ് ഓടുന്നത്. എം.എൽ.എമാരുടെ സ്‌പെഷ്യൽ ഫണ്ടിൽ നിന്ന് ഗ്രാമവണ്ടിക്ക് പണം അനുവദിക്കാനാകും. പഞ്ചായത്തുകൾക്ക് കൂടി വരുമാനം കിട്ടുന്ന നിലയ്ക്കാണ് ഗ്രാമവണ്ടി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |