ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ല യുവജന കമ്മീഷൻ അദാലത്തിൽ 21 കേസുകൾ പരിഗണിച്ചു. ഇതിൽ 16 കേസുകൾ തീർപ്പാക്കി. അഞ്ച് കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി മൂന്ന് പരാതികൾ ലഭിച്ചു.
ബി.എസ് സി നഴ്സിംഗിന് കോളേജിൽ അഡ്മിഷൻ നൽകാമെന്ന ഉറപ്പിൽ ലക്ഷങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കമ്മിഷനു ലഭിച്ച പരാതിയിൽ വിവിധ ജില്ലകളിൽ അന്വേഷണം നടത്തിയതായി അദ്ധ്യക്ഷ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് പൊലീസ് മേധാവികൾ നൽകിയ റിപ്പോർട്ടുകളിൽ നിന്ന് പരാതി വസ്തുനിഷ്ഠമാണെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ് ശൃംഖലയെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താൻ പൊലീസിനോട് കമ്മിഷൻ ആവശ്യപ്പെട്ടു. നാലര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. ഇത് തിരിച്ചു കിട്ടാനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കാനുള്ള പിന്തുണ കമ്മിഷൻ നൽകും. കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ. രാഹുൽ, പി.എ. സമദ്, അഡ്മിനിട്രേറ്റീവ് ഓഫീസർ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |