കൊച്ചി: കൊച്ചിക്കാർ മാത്രമല്ല, വെള്ളത്തിനായി ഫയർഫോഴ്‌സും അലയുകയാണ് ! വെള്ളം ശേഖരിക്കുന്ന കിണറുകളിൽ വേനലിന്റെ തുടക്കത്തിൽ തന്നെ ജലനിരപ്പ് കുറഞ്ഞതാണ് തിരിച്ചടിയായത്. ക്ഷേത്രങ്ങളിലെയും പുരയിടങ്ങളിലെയും കുളങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് വെള്ളമെടുക്കാറുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ ഇവിടങ്ങളിൽ നിന്ന് വെള്ളമെടുക്കുന്നത് താത്കാലികമായി നിർത്തേണ്ടിവന്നു. ഉടമകളുടെ എതിർപ്പ് മൂലമാണെന്നാണ് അറിയുന്നത്. തീപിടിത്തങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ജലസംഭരണം കുറഞ്ഞത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഫയർസ്റ്റേഷനുകളിൽ വാട്ടർ അതോറിട്ടി ശുദ്ധജലം എത്തിച്ച് നൽകണമെന്നാണ് ചട്ടം. നഗര,ഗ്രാമ വ്യത്യാസമില്ലാതെ പ്രധാന കേന്ദ്രങ്ങളിൽ ഹൈഡ്രിന്റ് ( വേഗം വെള്ളം സംഭരിക്കാനുള്ള പൈപ്പ്) സ്ഥാപിച്ച് നൽകണമെന്നുമുണ്ട്. കൊച്ചി നഗരത്തിൽ പോലും ഒരു ഹൈഡ്രിന്റില്ല. സ്റ്റേഷനുകളിൽ ഒരു കുഴൽക്കിണറെങ്കിലും നിർമ്മിക്കണമെന്ന ഫയർഫോഴ്‌സിന്റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊച്ചിയെ അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചതോടെ ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ ടുവെൽ കുഴൽക്കിണർ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫയർഫോഴ്സ്. ജില്ലാ ഭരണകൂടത്തിന്റെയും കൊച്ചി സ്മാർട്ട് സിറ്രി ലിമിറ്റഡിന്റെയും (സി.എസ്.എം.എൽ ) സഹായം തേടിയിട്ടുണ്ട്.
മുട്ടിനകത്ത് പമ്പ് ചെയ്തത് 10 മണിക്കൂർ
സ്‌ഫോടനമുണ്ടായ വരാപ്പുഴ മുട്ടിനകത്ത് തുടർപൊട്ടിത്തെറി ഉണ്ടാകാതിരിക്കാൻ 10 മണിക്കൂർ തുടർച്ചയായി ഫയർഫോഴ്സിന് വെള്ളം പമ്പുചെയ്യേണ്ടിവന്നു. ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോൾ ആവശ്യത്തിന് ശുദ്ധജലമില്ലെങ്കിൽ രക്ഷാപ്രവർത്തനത്തിന് വൻ തിരിച്ചടിയാകും. ജലംസംഭരിച്ച് യാതൊരുവിധ മാലിന്യങ്ങളും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് വാഹനത്തിലേക്ക് നിറയ്ക്കുക. പുഴയിലെയും കായലിലെയും ഉപ്പുവെള്ളം നിറയ്ക്കാനാകില്ല. ഇത് വാഹനത്തിന് കേടുപാടുണ്ടാക്കും. 4,500 മുതൽ 5,500 ലിറ്റർ ജലമാണ് ഒരു വാഹനത്തിൽ കരുതുന്നത്.
ചെലവ് 8 ലക്ഷം
എട്ട് ലക്ഷം രൂപയാണ് കുഴൽക്കിണർ സ്ഥാപിക്കാനുള്ള ചെലവ്. എം.എൽ.എ ഫണ്ടുണ്ടെങ്കിൽ എല്ലാ സ്റ്റേഷനുകളിലും ശരവേഗത്തിൽ കുഴൽക്കിണർ സ്ഥാപിക്കാം. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും ഫയർഫോഴ്സിന് കുഴൽക്കിണർ സ്ഥാപിച്ചുനൽകാം. സർക്കാർ നടപടി വൈകുന്നതിനാൽ ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.
''ശുദ്ധജലക്ഷാമുണ്ട്. അതിനാൽ കുഴൽക്കിണർ നിർമ്മിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.""
കെ. ഹരികുമാർ
ഫയർഓഫീസർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |