ബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയുടെ മകൻ പിടിയിൽ. കർണാടകയിലാണ് സംഭവം. ദാവനഗരെ ചന്നാഗിരി എംഎൽഎയും കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സിന്റെ ചെയർമാനുമായ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാറാണ് ലോകായുക്തയുടെ പിടിയിലായത്. ഐഎഎസ് ഓഫീസറാണ് അറസ്റ്റിലായ പ്രശാന്ത് കുമാർ.
ബംഗളൂരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട് ഓഫീസറായ പ്രശാന്ത് ഒരു കോൺട്രാക്ടറിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. സോപ്പും ഡിറ്റർജന്റും ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാർ ആവശ്യപ്പെട്ടത്. തുടർന്ന് കോൺട്രാക്ടർ ഇക്കാര്യം ലോകായുക്തയെ അറിയിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയുമായാണ് പ്രശാന്തിനെ ലോകായുക്ത പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |