തൃശൂർ: അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തിൽ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ പടയൊരുക്കത്തിനായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം മാറ്റി വച്ചതായി അറിയിപ്പ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് വിവരം അറിയിച്ചത്. മാർച്ച് അഞ്ചിനാണ് അമിത് ഷാ തൃശൂർ സന്ദർശിക്കേണ്ടിയിരുന്നത്.
തൃശൂരിൽ ശക്തൻ തമ്പുരാൻ സ്‌മാരകം സന്ദർശിക്കാനും ബിജെപി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനുമാണ് അമിത് ഷാ എത്തേണ്ടിയിരുന്നത്. ഒപ്പം വടക്കുംനാഥ ക്ഷേത്രദർശനവും ലക്ഷ്യമിട്ടിരുന്നു. കേരളത്തിൽ ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന സീറ്റുകളിലൊന്നാണ് തൃശൂർ. തിരുവനന്തപുരം മണ്ഡലത്തിന് പുറമേയാണിത്. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സുരേഷ് ഗോപി സജീവമാണ്. ഇത്തവണയും നടൻ തന്നെയാകും മത്സരിക്കുക എന്ന സൂചനകളുമുണ്ട്.
ഇതിനിടെ മേഘാലയ,ത്രിപുര സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയും പുറത്തുവന്നിരുന്നു. എന്നാൽ പകൽകിനാവ് കാണാൻ പ്രധാനമന്ത്രിക്കും അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ട് സിപിഎം നേതാവ് എം.എ ബേബി പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ തള്ളിക്കളഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |