തിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനം നടത്തിയ ആറ് പേരെ കെ എസ് ആർ ടി സി സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചു, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി, ലഗേജിന് നിരക്ക് ടിക്കറ്റ് നൽകാത്തത് തുടങ്ങിയ സംഭവങ്ങളിലാണ് സസ്‌പെൻഷൻ.
അപകടകരമായി ബസോടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രെെവർ ആർ ബിനുവാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ. ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിംഗിൽ മദ്യപിച്ചെത്തിയ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റിനെയും സസ്‌പെൻഡ് ചെയ്തു.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എറണാകുളം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർ വെെസർ എ എസ് ബിജുകുമാറിനെയും സാധനങ്ങൾ കടത്തിയ പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്‌മിത്ത് ഐ ആർ ഷാനുവിനെയും സസ്‌പെൻഡ് ചെയ്തു. ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്‌പെക്ടർ ടി ഐ സതീഷ് കുമാറിനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഡിപ്പോയിൽ ബസിലെ യാത്രക്കാരനിൽ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് കണ്ടക്ടർ പി ജെ പ്രദീപിനെയും സസ്‌പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |