തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ആസൂത്രിത നീക്കം നടത്തുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. പദ്ധതി പരിമിതപ്പെടുത്തുന്നതിനൊപ്പം ശമ്പളഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. 2023-24 ബഡ്‌ജറ്റിൽ 60,000 കോടി മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇതോടെ തൊഴിൽ ദിനങ്ങൾ വെട്ടിച്ചുരുക്കേണ്ടിവരും. ഒരു പഞ്ചായത്തിൽ 20 പ്രവൃത്തികൾ മാത്രമേ ഏറ്റെടുക്കാവൂ എന്ന നിബന്ധന ശക്തമായ സമ്മർദ്ദത്തെതുടർന്ന് കേരളത്തിന് അമ്പതായി വർദ്ധിപ്പിച്ചു. പദ്ധതി ദുർബലപ്പെടുത്താനുള്ള നീക്കത്തെ കേരളം ശക്തമായി പ്രതിരോധിച്ചുവരികയാണ്. വേതന വർദ്ധനയുൾപ്പെടെയുള്ള വിഷയങ്ങളിൽ യു.ഡി.എഫ് എം.പിമാർ കൂടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. കനാൽ നവീകരണം ആവർത്തന സ്വഭാവമുള്ള ജോലിയാക്കിയതിനാൽ ഇത്തരം പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉണ്ടാവില്ല. ഇത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
സുഭിക്ഷ കേരളം,ശുചിത്വകേരളം പദ്ധതികൾ തൊഴിലുറപ്പുമായി ബന്ധിപ്പിച്ച് പ്രവൃത്തികൾ ഏറ്റെടുക്കും. നൂറ് ദിന കർമ്മപരിപാടികളുടെ ഭാഗമായി മേയ് 31നകം 2000 കാർഷിക കുളങ്ങൾ നിർമ്മിക്കും. മാർച്ച് 22 ജല ദിനത്തിൽ 1000 കാർഷിക കുളങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |