തൃപ്പൂണിത്തുറ: ഫേസ്ബുക്ക് ലെെവിൽ കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ലോട്ടറി ഏജൻസിക്കടയ്ക്ക് യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീസിൽ ഇന്നലെ വെെകിട്ട് 5.40നായിരുന്നു സംഭവം. അക്രമിയെ പൊലീസ് പിടികൂടി. ഒട്ടേറെ ലോട്ടറികൾ കത്തിനശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വ്യക്തി വെെരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രതി ഇതിന് പിന്നിൽ വിചിത്രമായ മറ്റാെരു കാരണമാണ് പറഞ്ഞത്.
സെെക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷാണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. ഒട്ടേറെ കച്ചവടസ്ഥാപനങ്ങൾ അടുത്തടുത്ത് ഉള്ളിടത്താണ് സംഭവം ഉണ്ടായത്. കടയിലെ ജീവനക്കാർ ഉടൻ തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം രാജേഷ് ഫേസ്ബുക്ക് ലെെവിൽ മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ സമയത്ത് തന്നെയാണ് ഇയാൾ കടയ്ക്ക് തീയിട്ടതും. ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ ലെെവിൽ ചോദിച്ചിരുന്നു. 'റിയൽ കമ്മ്യൂണിസം അതായത് ഇ എം എസ് ഭരിച്ചിരുന്നപ്പോഴാത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേയ്ക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം'. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാൾ ലെെവിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |