തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കാൻ കമ്പനി അഭ്യർത്ഥിച്ചതായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. എയർലൈൻസിന്റെ ഉന്നത ഉദ്യോഗസ്ഥൻ ഫോണിലൂടെ ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നെന്ന് ഇ പി ജയരാജൻ പറഞ്ഞു.
'നിങ്ങൾ ഞങ്ങളുമായി സഹകരിക്കണം. നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമറാണ്. നിങ്ങൾക്കുണ്ടായ വിഷമത്തിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. പ്രശ്നം പരിഹരിക്കണം' ഇൻഡിഗോ ആവശ്യപ്പെട്ടതായി ഇ പി പറഞ്ഞു. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ ഞാൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് ചിന്തിക്കാനുള്ള സമയം ലഭിച്ചിട്ടുണ്ട്. നല്ല നിലയിലാണ് അവരുടെ സമീപനമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.എന്നാൽ ഇൻഡിഗോ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ബന്ധപ്പെട്ടതെന്ന് വ്യക്തമല്ലെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു.
ജൂൺ 12ന് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇ പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്കും വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച വിലക്കും ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതി ഏർപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ കെ നവീൻ എന്നിവരാണ് വിമാനത്തിൽ പ്രതിഷേധിച്ചത്. ഇവരെ ജയരാജൻ തള്ളിയിടുകയായിരുന്നു.
ഇതിന് പിന്നാലെ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ കയറില്ലെന്ന് ഇ പി ജയരാജൻ പ്രഖ്യാപിക്കുകയായിരുന്നു. 'സംഭവം വസ്‌തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായ നടപടിയാണ് എടുത്തിരിക്കുന്നത്. അവർ എനിക്ക് മൂന്നാഴ്ചയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഞാൻ ഇനി ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യില്ല. ഇത്ര നിലവാരമില്ലാത്ത ഒരു കമ്പനിയാണെന്ന് ഞാൻ മനസിലാക്കിയില്ല.' എന്നായിരുന്നു നടപടിയിൽ ജയരാജന്റെ ആദ്യ പ്രതികരണം. തുടർന്ന് ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും ജയരാജൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |